പാലാ: പൂവരണി ദേവസ്വം ഭരണസമിതി ട്രസ്റ്റ് എന്ന പേരില്‍ സ്വകാര്യ വ്യാജ ട്രസ്റ്റ് രൂപീകരിച്ച് പൂവരണി മഹാദേവ ക്ഷേത്ര ഭരണം നടത്താനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് പാലാ മുന്‍സീഫ് കോടതി വിധിച്ചു.
പൂവരണി മഹാദേവ ക്ഷേത്രഭരണം നടത്താന്‍ ആനിക്കാട്ട് വീട്ടില്‍ സുനില്‍ കുമാറും മറ്റുമാണ് നീക്കം നടത്തിയത്. തൃശ്ശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാരുടെ ഉടമസ്ഥയിലും ഭരണത്തിലുമുള്ള പൂവരണി മഹാദേവ ക്ഷേത്രത്തില്‍ 2016-2017 കാലയളവില്‍ ഉത്സവ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട ഉപദേശ സമിതി തെക്കേമഠത്തിന്റെ അറിവോ സമ്മതമോ കൂടാതെ ട്രസ്റ്റ് രൂപീകരിച്ച് തെക്കേമഠം മാനേജര്‍ക്കും മറ്റും എതിരായി കൊടുത്ത കേസ് പ്രതികളുടെ ചെലവ് സഹിതം പാലാ മുന്‍സീഫ് പ്രിയങ്ക പോള്‍ തള്ളി.
രണ്ടര നൂറ്റാണ്ടിന് മുമ്പ് ക്ഷേത്രഭരണം നടത്തിവരുന്ന ഊരാണ്മക്കാരായ തെക്കേമഠം സ്വാമിയാരുടെ പക്കല്‍ നിന്നും ക്ഷേത്ര സ്വത്തുക്കളും ഭരണവും തട്ടിയെടുക്കുന്നതിന് കൊടുത്ത കേസില്‍ വാദി ഭാഗത്തു നിന്നും പ്രതിഭാഗത്തു നിന്നും ഹാജരാക്കിയ എഴുപതില്പരം പ്രമാണങ്ങളുടെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ സുനില്‍കുമാര്‍ പ്രസിഡന്റായ സ്വകാര്യ ട്രസ്റ്റിന് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമില്ലെന്ന് കോടതി കണ്ടെത്തി. കാലാവധി കഴിഞ്ഞ ഉപദേശക സമിതിയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ തെക്കേമഠത്തിന്റെ അനുമതിയോ സമ്മതമോ ഇല്ലായിരുന്നുവെന്നും നിയമവിരുദ്ധമായി ഭരണം നടത്താനുള്ള ട്രസ്റ്റിന്റെ നീക്കങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രഭരണത്തില്‍ നിന്നും തെക്കേമഠത്തിനെ തടയാനാവില്ലെന്നും വിധിയില്‍ പറയുന്നു.
തെക്കേമഠത്തിനുവേണ്ടി അഡ്വ. ബി. അശോക്, അഡ്വ. എസ്. അഹീശ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: