ടെല്‍അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ എന്നത് ഹമാസിനോട് കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭീകരതയെയാണ് അപലപിക്കേണ്ടതെന്നും ലോക നേതാക്കളോട് നെതന്യാഹു ആവശ്യപ്പെട്ടു. ഹമാസിന്ന് ഗാസയില്‍ എന്താണോ ചെയ്യുന്നത് അത് നാളെ ന്യൂയോര്‍ക്കിലും പാരിസിലും ലോകത്തെവിടെയും ഉണ്ടായേക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇസ്രായേലിന് മേല്‍ ആഗോള സമ്മര്‍ദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഗാസയിലെ പ്രധാനപ്പെട്ട ആശുപത്രിയായ അല്‍ ഷിഫ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ സൈന്യം പോരാട്ടം തുടരുകയാണ്. ഇസ്രായേല്‍ സൈന്യം ആശുപത്രി വളഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്കടിയില്‍ സ്ഥിതി ചെയ്യുന്നതായാണ് ഇസ്രായേല്‍ വൃത്തങ്ങള്‍ പറയുന്നത്.
വടക്കന്‍ ഗാസയില്‍ നിന്നുള്ള കൂട്ടപലായനവും തുടരുകയാണ്. വടക്കന്‍ മേഖലകളില്‍ നിന്ന് തെക്കന്‍ ഗാസയിലേക്ക് പോകാനായി ഏറ്റുമുട്ടലില്‍ അയവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി രാവിലെ 9 മുതല്‍ വൈകിട്ട് നാല് വരെ സലഹ് അ-ദിന്‍ റോഡ് തുറന്നു കൊടുത്തു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ സൈനിക നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. അതേസമയം, ആശുപത്രിയില്‍ ആയിരം ഗാസക്കാരെ ബന്ദികളാക്കിയ ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയിലെ റന്‍ടിസി ആശുപത്രിയിലാണ് ഇയാള്‍ ഗാസക്കാരെ ബന്ദികളാക്കി വച്ചിരുന്നത്. ഷെയ്ന്‍ ബെറ്റിന്റെയും സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും വിവരത്തെ തുടര്‍ന്നാണ് ഇയാളെ വധിച്ചത്. ഹമാസിന്റെ നാസര്‍ റദ്‌വാന്‍ കമാന്‍ഡറാണ് കൊല്ലപ്പെട്ട അഹമദ് സിയാം. ഗാസയിലെ ഒരു സ്‌കൂളില്‍ ഒളിവില്‍ കഴിയവെയാണ് ഇയാളെയും കൂട്ടാളികളെയും സൈന്യം വധിച്ചതെന്ന് ഇസ്രായേല്‍ അറിയിച്ചു. യുദ്ധമാരംഭിച്ചതിന് ശേഷം ഇതുവരെ ഹമാസിന്റെ 11 പോസ്റ്റുകള്‍ പിടിച്ചെടുത്തു.
ഗാസയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യയില്‍ അറബ് രാജ്യങ്ങളുടെ ഉച്ചകോടി നടന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍, അറബ് ലീഗ് നേതാക്കളാണ് രണ്ട് ഉച്ചകോടികളിലുമായി പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: