ഭൂമിയോട് സാമ്യത പുലർത്തുന്ന ഗ്രഹമായ ശുക്രനിൽ ഓക്സിജൻ കണ്ടെത്തി ശാസ്ത്രജ്ഞർ. നാസയും ജർമൻ എയറോസ്പേസ് സെന്ററും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അറ്റോമിക് ഓക്സിജന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇൻഫ്രാറെഡ് ടെലിസ്കോപ്പ് ഘടിപ്പിച്ച് രൂപമാറ്റം വരുത്തിയ ബോയിംഗ് 747 SP എയർക്രാഫ്റ്റായ SOFIA എയർബോൺ ഒബ്സർവേറ്ററിയിലെ ഉപകരണമാണ് കണ്ടെത്തലിന് പിന്നിൽ. ഭൂമിയിലുള്ളത് പോലെ രണ്ട് കണികകൾ ഉള്ള സംയുക്ത ഓക്സിജൻ വാതകത്തെ അല്ല ശുക്രനിൽ കണ്ടെത്തിയിട്ടുള്ളത്. ഒറ്റ കണികയുള്ള ഓക്സിജനാണ് കണ്ടെത്തിയത്.
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങൾ വഴിയാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. സൂര്യന് അഭിമുഖമായി വരുന്ന ശുക്രനിലെ ഭാഗങ്ങളിൽ നിന്നാണ് ഓക്സിജൻ കണ്ടെത്തിയത്. ചെറിയ അളവിൽ നൈട്രജനും കണ്ടെത്തി. സൂര്യപ്രകാശം പതിക്കുന്ന ശുക്രന്റെ വശത്ത് നിന്നും ലഭിച്ച ഓക്സിജൻ കണിക സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് വികിരങ്ങൾ അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡായും കാർബൺ മോണോക്സൈഡ്-ഓക്സിജൻ കണികകളായും മറ്റ് രാസപദാർത്ഥങ്ങളായും വിഘടിച്ചതിന്റെ ഫലമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഈ ഓക്സിജനിൽ ചിലത് കാറ്റിന്റെ ശക്തി കാരണം മറുവശത്തും എത്തിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. യുവി രശ്മികളുടെ രാസപരിണാമം ശുക്രനിൽ നടക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ കണ്ടെത്തൽ. ശുക്രന്റെ അന്തരീക്ഷത്തിൽ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിലായി രണ്ട് പാളികൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഓക്സിജൻ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: