കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അസം നൗഗാവ് പാട്ടിയചാപ്പരിയില്‍ മുക്‌സിദുല്‍ ഇസ്ലാം, മുരിയാഗൗവില്‍ മുഷിദാ ഖാത്തൂന്‍ എന്നിവരെ പെരുമ്പാവൂര്‍ പോലീസ് അസമിലെത്തി പിടികൂടി.
പത്ത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.തുടർന്ന് ഒക്ടോബര്‍ 8-ന് വൈകുന്നേരമാണ് മുടിയ്‌ക്കല്‍ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുണിയില്‍പ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയായിരുന്നു മൃതദേഹം.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അതിഥിത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇടങ്ങള്‍, താമസിക്കുന്ന സ്ഥലങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ ആസാം സ്വദേശിനിക്ക് സമീപ ദിവസം കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അവരെ കാണുന്നില്ലെന്ന കാര്യം മനസിലാക്കിയ പ്രത്യേക ടീം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ പരിപാലനത്തെ ചൊല്ലി പ്രസവത്തിനു മുമ്പേ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയില്‍പ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയില്‍ എത്തിയാണ് ഇവിടെ ഉപേക്ഷിച്ചത്. തുടര്‍ന്ന് അന്ന് തന്നെ അസമിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
















