തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവർഗ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്. പട്ടികവർഗ വിഭാഗത്തിലെ ഗർഭിണികൾക്ക് 18 മാസംവരെ മാസം 2000 വീതം അനുവദിക്കുന്ന ജനനി ജന്മരക്ഷ പദ്ധതിയിൽ വ്യാപക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. 2023-24 സാമ്പത്തികവർഷത്തിൽ ആലപ്പുഴ, കൊല്ലം ജില്ലകളിൽ പണം വിതരണം ചെയ്തതിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പട്ടികവർഗ വികസനവകുപ്പ് ഡയറക്ടറേറ്റിൽ നടത്തിയ മിന്നൽപരിശോധനയിൽ ഉയർന്ന മാർക്കുവാങ്ങിയ വിദ്യാർഥികൾക്ക് നൽകുന്ന സ്വർണമെഡൽ ലഭിച്ചതായി രേഖയിലുണ്ട്. എന്നാൽ വിദ്യാർത്ഥിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മെഡൽ ലഭിച്ചിട്ടില്ലായെന്ന് വിജിലൻസിനോട് വെളിപ്പെടുത്തി. കൂടാതെ, 2021-22, 2022-23 എന്നീ സാമ്പത്തികവർഷങ്ങളിൽ പട്ടികവർഗ വിഭാഗക്കാരുടെ വിദേശപഠനത്തിനായി അനുവദിച്ച തുക കർണാടകയിൽ മേൽവിലാസമുള്ള അപേക്ഷകർക്ക് നൽകിയതായും പല അപേക്ഷകരും ഒരേ ഫോൺനമ്പർ രേഖപ്പെടുത്തിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.
2019-ൽ ജനനി ജന്മരക്ഷ പദ്ധതിക്കായി ഇരിട്ടി പട്ടികവർഗ എക്സ്റ്റെൻഷൻ ഓഫീസിൽ അനുവദിച്ച 36,000 രൂപ ചെലവഴിക്കാതെ ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. പാലക്കാട് ഓഫീസിൽ മൂന്ന് വർഷം പദ്ധതി വഴി സഹായധനത്തിനായി ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിച്ചിട്ടുമില്ലെന്നും കണ്ടെത്തി. പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നതിന് വാങ്ങിയ ലാപ്ടോപ്പുകളിൽ നാലെണ്ണം റാന്നി പട്ടികവർഗ വികസന ഓഫീസിൽ വിതരണംചെയ്യാതെ സൂക്ഷിച്ചിരുന്നു. കല്പറ്റ പട്ടികവർഗ പദ്ധതി ഓഫീസിനുകീഴിലെ 15 കോളനികളിൽ ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയതിൽ മൂന്നെണ്ണം നിലവിൽ പ്രവർത്തിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: