കളമശേരി (കൊച്ചി): പൂര്‍ണമായി കാഴ്ചയില്ലാത്ത ഒരു കുട്ടി തന്റെ തൊടിയിലും പറമ്പിലും അമ്പലമുറ്റത്തുമെല്ലാം സൈക്കിള്‍ ചവിട്ടി നടക്കുന്നു! അവിശ്വസനീയമെന്നു തോന്നാമിത്. എന്നാല്‍, ഈ കുട്ടി ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യംചൊല്ലല്‍ എന്നിവയിലെ പ്രതിഭാശാലി കൂടിയാണെങ്കിലോ? അങ്ങനെയൊരു വിസ്മയമാണ് കോട്ടയം പൊന്‍കുന്നം ചിറക്കടവ് തെക്കേത്തുകവല അഞ്ജലിയില്‍ ബിജുവിന്റെയും സിന്ധുവിന്റെയും മകന് ആകാശ്. സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സമ്മാനവും പദ്യംചൊല്ലലില്‍ എ ഗ്രേഡും ലളിതഗാനത്തില്‍ ബി ഗ്രേഡും നേടി ഈ മിടുക്കന്.
ഒരു ടെലിവിഷന്‍ ചാനലിന്റെ പ്രഭാത പരിപാടിയിലൂടെയാണ് അന്ധനായ ആകാശിന്റെ സൈക്കിള്‍ യാത്ര ലോകമറിഞ്ഞത്. ആകാശിന് ആദിത്യന് എന്നൊരു ഇരട്ട സഹോദരനുണ്ട്. ആദിത്യനും ആകാശിനെപ്പോലെ പൂര്‍ണ കാഴ്ചപരിമിതിയുണ്ട്. ആറാം മാസം ഭൂജാതരായ കുഞ്ഞുങ്ങളാണിവര്‍. ആദിത്യന് എല്ലാ കാര്യങ്ങള്‍ക്കും മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണ്.
കഴിഞ്ഞ 17 വര്‍ഷമായി ആകാശവും ഭൂമിയും പോലെ പിരിയാത്ത കൂട്ടായി എല്ലായിടത്തും ആകാശിനൊപ്പം ആദിത്യനുമുണ്ട്. ഇന്നലെ മാപ്പിളപ്പാട്ടിന് ഒന്നാം സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോള്‍ ആദിത്യനെ ആശ്ലേഷിച്ചു ചുംബിച്ചാണ് ആകാശ് സന്തോഷം ആഘോഷിച്ചത്. സഹോദരന്റെ നേട്ടത്തില്‍ മതിമറന്ന ആദിത്യന് ആകാശിനെയും മുറുകെ പുണര്‍ന്നു. ചുറ്റും നിന്നവര്‍ ആനന്ദാശ്രുക്കളണിഞ്ഞുപോയ നിമിഷങ്ങള്‍…
കാഴ്ചയില്ലാത്ത മകന്, ‘സൈക്കിള്‍ ഓടിക്കണം’ എന്ന യുക്തിരഹിതമായ ആഗ്രഹം പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും നല്‍കിയത് അച്ഛനാണ്. ഒരുപാട് തവണ വീണെങ്കിലും ഒടുവില്‍ അവന് തന്റെ സ്വപ്നത്തിന്റെ ബാലന്‍സ് കണ്ടെത്തി. വീടിന് അര കിലോമീറ്റര്‍ അപ്പുറമുള്ള ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലേക്കാണ് പതിവു സൈക്കിള്‍ യാത്ര. നല്ല പാട്ടുകാരനാവണം എന്ന ആകാശിന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: