രാജാക്കാട്: സ്വകാര്യ വ്യക്തിയുടെ കൈവശം എത്തിയതോടെ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കള്ളിപ്പാറയിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിത്യപൂജയടക്കം മുടക്കി. പൂ
ട്ടിയിട്ടിരിക്കുന്ന ക്ഷേത്രത്തിലേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനവുമില്ല. ഉത്സവം അടക്കം നടന്നിരുന്ന ക്ഷേത്രത്തിലേക്കുള്ള വഴിയടച്ച് ഉടമ ഗെയിറ്റും സ്ഥാപിച്ചു.
കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ ഉള്ളിലാണ് ക്ഷേത്രം. നിത്യപൂജയുണ്ടായിരുന്ന ക്ഷേത്രം അടച്ച് പൂട്ടി.
എല്ലാവര്‍ഷവും ശാന്തന്‍പാറ ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തിലേക്ക് സ്ത്രീകളുടെ താലപ്പൊലിയും മൂന്ന് ദിവസം അന്നദാനവും മറ്റ് ഉത്സവ പരിപാടികളും നടത്തിയിരുന്നു. വിശ്വാമിത്രന്, ഗണപതി, ശാസ്താവ്, സര്‍പ്പം തുടങ്ങിയ ഉപദേവതകളും ഇവിടെയുണ്ട്.
ശാന്തന്‍പാറ വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 122/7,8,9 നമ്പരുകളില്‍പ്പെട്ട 11.58 ഏക്കര്‍ സ്ഥലമാണ് തമിഴ്നാട്ടിലെ തേവാരക്കാരനായ അളകര്‍ രാജ ക്ഷേത്രത്തിനായി വിട്ടുകൊടുത്തത്. 50 വര്‍ഷം മുന്‍പ് കാടായി കിടന്ന സ്ഥലമാണിതെന്ന് രേഖകളും പറയുന്നു. പ്രശസ്ത സിനിമ നടി കെ.ആര്. വിജയ ഈ ക്ഷേത്ര ഭൂമി ഉള്‍പ്പെടെയുള്ള 656 ഏക്കര്‍ പട്ടയഭൂമി 37 വര്‍ഷം മുന്‍പ് അളകരാജില്‍ നിന്ന് വാങ്ങി. ക്ഷേത്രത്തിന് സമീപത്തായി എസ്റ്റേറ്റ് ബംഗ്ലാവ് പണിതു, പിന്നാലെ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു.
ഏതാനും വര്‍ഷം മുന്‍പ് ഇതര മതത്തില്‍പ്പെട്ട വ്യക്തി സ്ഥലം മൊത്തമായി കെ.ആര്. വിജയയില്‍ നിന്ന് വാങ്ങിയതോടെയാണ് ക്ഷേത്രത്തിന് ശനിദശ ആരംഭിക്കുന്നത്. നിത്യപൂജ മുടക്കി ആഴ്ചയില്‍ ഒരു ദിവസം മാത്രം പൂജയാക്കി. ആദ്യത്തെ പൂജാരിയെ പിരിച്ചുവിട്ടു.
ഉത്സവം നിര്‍ത്തിച്ചു. ക്രമേണ ക്ഷേത്രം പൂട്ടിച്ചു. ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 40ല്‍ പരം കുടുംബങ്ങള്‍ താമസിക്കുന്നതും ഇതിനടുത്താണ്.
ആരും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ റോഡ് പുതിയ ഗേറ്റ് സ്ഥാപിച്ച് പൂട്ടി. ഇതിനെതിരെ വിശ്വാസികളും ഇവിടെ താമസിക്കുന്നവരും പരാതികള്‍ സമര്‍പ്പിച്ചെങ്കിലും പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി പരാതികള്‍ ചവറ്റുകുട്ടയിലാക്കി. ക്ഷേത്രത്തിലേക്ക് പോകണമെന്നാവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഉടമയുടെ കീഴിലുള്ള സംഘം.
ക്ഷേത്രം വിശ്വാസി സമൂഹത്തിന് കൈമാറണം
ക്ഷേത്രവും അനുബന്ധഭൂമിയും വിശ്വാസി സമൂഹത്തിന് വിട്ട് നല്‍കണമെന്ന് ഹിന്ദുഐക്യവേദി ഉടുമ്പന്‍ചോല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എ.വി. രാജന്. ആളുകളെ ഭീഷണിപ്പെടുത്താന്‍ നേതൃത്വം കൊടുക്കുന്നത് ഇവിടെ ചുമതലയുള്ള ഒരു സ്ത്രീയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രം തിരിച്ച് പിടിക്കാന്‍ നിയമപരമായും സംഘടനാപരമായും പോരാടുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടറി പി.കെ. സോമന്, നേതാക്കളായ പി.ആര്. നകുലന്, ഡി. സുരേഷ്, ഇ.ഡി. മധു തുടങ്ങിയ നേതാക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചു. പ്രദേശവാസികളായ വിശ്വാസികളുടെ ഭവന സന്ദര്‍ശനം നടത്തി ഭാവി പരിപാടികള്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: