കൊല്ലം: ആറാം ക്ലാസുകാരനെ തല്ലിച്ചതച്ച് ട്യൂഷൻ അദ്ധ്യാപകൻ. ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മർദ്ദനം. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ മർദിച്ചത്. സംഭവത്തിൽ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി.
ഹോംവർക്ക് കൊടുത്തത് ചെയ്യാത്തതിനെ തുടർന്ന് ചോദ്യം ചെയ്ത അധ്യാപകനോട് കുട്ടി കള്ളം പറഞ്ഞെന്നാണ് അധ്യാപകന്റെ വാദം. ഹോംവർക്ക് എഴുതിയിട്ടുണ്ടെന്നും ഇപ്പോൾ കയ്യിലില്ലെന്നുമായിരുന്നു കുട്ടി അധ്യാപകനോട് പറഞ്ഞത്. ഇതേതുടർന്ന് പ്രകോപിതനായ റിയാസ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു
ഞങ്ങളും അടികൊണ്ടാണ് വളർന്നത്. പക്ഷേ ഇതിനെ അടിയെന്ന് പറയാൻ പറ്റില്ല. ക്രൂരമർദനമാണ് നടന്നത്. മകൻ തലവേദനയെ തുടർന്ന് എംആർഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്. ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മർദിച്ചത് എന്ന് മാതാപിതാക്കൾ പറയുന്നു. ഇതിന് മുൻപും റിയാസ് മകനെ ചൂരൽ കൊണ്ട് അടിച്ചിട്ടുണ്ട്. എന്നാൽ അന്ന് പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താൻ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവിൽ കുഞ്ഞിന് കിട്ടിയ മർദ്ദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ് പറയുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.











