ന്യൂദല്‍ഹി: എഴുത്തുകാരി അരുന്ധതി റോയിയെ ഇന്ത്യാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ വിചാരണ ചെയ്യാന്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കി. ദല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്സേനയാണ് ചൊവ്വാഴ്ച ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്.
അരുന്ധതീ റോയിയ്‌ക്കൊപ്പം കശ്മീര്‍ സര്‍വ്വകലാശാല പ്രൊഫസറായ ഷേഖ് ഷൗക്കത്ത് സുഹസൈനെയും വിചാരണ ചെയ്യും. 2010ല്‍ ദല്‍ഹിയില്‍ നടന്ന ഒരു സെമിനാറിലാണ് ഇരുവരും ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തിയത്.
സുശീല്‍ പണ്ഡിറ്റും കശ്മീര്‍ പണ്ഡിറ്റുകളുടെ സംഘടനയായ റൂട്ട്സ് ഇന്‍ കശ്മീരും ചേര്‍ന്നാണ് ഇരുവര്‍ക്കും എതിരെ പരാതി നല്‍കിയത്. ആസാദി ഒരേയൊരു വഴി എന്ന സെമിനാറിലായിരുന്നു അരുന്ധതീ റോയിയുടെ വിവാദ പ്രസംഗം.
ഇന്ത്യയില്‍ നിന്നും കശ്മീരിനെ വേര്‍പ്പെടുത്തുക എന്നതായിരുന്നു ഇവര്‍ നടത്തിയ വിവാദപരാമര‍്ശം. പ്രകോപനപരമായ പ്രസംഗം സമാധാനവും സുരക്ഷയും അട്ടിമറിക്കാന്‍ പോന്നതാണെന്നും സുശീല്‍ പണ്ഡിറ്റ് നല്‍കിയ പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ (വിവിധ സംഘങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍), 153 ബി (ദേശീയോദ്ഗ്രഥനത്തിന് എതിരായ മുന്‍വിധിയോടെയുള്ള വാദങ്ങള്‍), 505 (പൊതുക്കുഴപ്പം സൃഷ്ടിക്കാവുന്ന പ്രസ്താവന നടത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് നല്‍കിയത്.
124എ പ്രകാരം രാജ്യദ്രോഹക്കുറ്റവും ആരോപിച്ചിരുന്നെങ്കിലും ലഫ്. ഗവര്‍ണര്‍ ഇത് ഒഴിവാക്കി. കാരണം 124എ വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റങ്ങളില്‍ വിചാരണ നടത്തേണ്ടതോ, വിചാരണ നടക്കുന്നതോ ആയ കേസുകള്‍ നിര്‍ത്തിവെയ്‌ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനാലാണ് ഇത്.
ഈതേ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടിരുന്ന മറ്റ് രണ്ട് പേരായ കശ്മീരി വിഘടനവാദിയായ സയ്യിദ് അലി ഷാ, ദല്‍ഹി യൂണിവേഴ്സിറ്റി ലക്ചററായ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ ഗീലാനി എന്നിവര്‍ മരണപ്പെട്ടതിനാല്‍ കേസില്‍ നിന്നും ഒഴിവാക്കി.
















