മുടികുടുങ്ങിത്തടഞ്ഞുള്ളൊരോവി-
ന്നരികെ നില്‍ക്കെ പറച്ചിലു കേട്ടു,
മുടികള്‍ തങ്ങളില്‍ ചര്ച്ചചെയ്യുന്നൂ
വഴിമുടക്കുന്നതെങ്ങനാരാണ്?
പറവു ജീവികള്‍, വസ്തുക്കളെല്ലാം
പലവിധാശയം കൈമാറിടുന്നു
പലതുമെല്ലാം വശത്താക്കിയെന്നാല്
പലതുമാര്ക്കും മനസ്സിലാകില്ല
തലമുടിശ്ശാസ്ത്രമിങ്ങനെയല്ലോ:
ജഡിതകോശങ്ങളാകുന്നവറ്റ
അതിവിചിത്രം; പരസ്പരം കേശം-
പറവു, കേള്‍ക്കവ വിജ്ഞാനകോശം
പലതരത്തിലായുണ്ടവ നീളന്‍-
മുടിയതൊക്കെയും സ്ത്രീലിംഗകോശം
ചിലതുനീണ്ടാണുപക്ഷേ, വിചിത്രം-
തിരയെ ഡിഎന്‍എ; പുല്ലിംഗരൂപി
പിഴുതുപോന്നതാണയ്യോ നരച്ച
മുടിയിഴ അതിന്നൊട്ടുമേ വയ്യ
ചെറിയപ്രായത്തിലേ കൊഴിഞ്ഞുള്ളോര്
ചിലരവറ്റയെച്ചേര്ത്തേ പിടിപ്പൂ
പലനിറത്തിലാണങ്ങവ ചോപ്പും
കറുകറെക്കറുത്തിട്ടുള്ള നോക്കും
ഇളവെയില്‍പോലെ മൈലാഞ്ചിമൊഞ്ചില്‍
ചിലരുതങ്ങളില് ചേരാത്ത ചേലില്
പലമനസ്സാണതായിരുന്നെന്നാല്-
പ്പലരുമിങ്ങനെ ചിന്തിച്ചു ചൊല്വൂ
പലവഴിക്കെത്തി, പോന്നിടം വേറേ
ഫലമിതെന്തുനാം ഇങ്ങനെയായി.
അതിവിചിത്രമീ ലോഡ്ജിന്റെ പേരും
പറയുവാന്‍ രസം ‘ഈനാട്’ ലോഡ്ജ്
അതിലെയാളുകള് ആരൊക്കെ! തമ്മില്‍-
പ്പരിചയം തീരെയില്ലാത്ത ‘നാട്’
പഴയ ലോഡ്ജിതില് വിദ്യാര്‍ത്ഥിയുണ്ട്
പലവിധം വേല ചെയ്യുന്ന കൂട്ടര്,
പലകലുറങ്ങാന്, പുലര്ച്ചയ്ക്കുമാത്രം-
പണികഴിച്ചു വരുന്നവരുണ്ട്.
ചിലരുവക്കീലിന് കോട്ടിട്ടുകാണാം
ഒരുവനദ്ധ്യാപനത്തിലാണത്രെ
അറിയുകില്ലൊന്നുമാര്ക്കുമാരൊക്കെ!
പറയുവാന്‍ പണി, കാര്യസ്ഥനും, ഹാ!!
അവരെവിട്ടുപോന്നോരീ മുടികള്‍
ഒരുവിധം രക്ഷപെട്ടവര്‍ സ്പഷ്ടം
വിധി,യതല്ലാതെയെന്തുചൊല്ലേണ്ടൂ,
ചിലരിതിങ്ങനെയോടയില് തങ്ങി
ഒരുമുടിചൊന്നതിങ്ങനെ കേട്ടൂ:
‘മതി, മടുത്തിട്ടുപോന്നുഞാനിങ്ങ്,
പിഴുതുവീഴുവാന് പ്രാര്ത്ഥിച്ചുകാലം-
പലത്, വൈകാതെ സംഭവിച്ചന്ന്
തലപെരുത്താണതിന്മേലിരിക്കും
മുടിമുടിഞ്ഞുപോം ചിന്തയാണങ്ങ്
ഒരുവനെങ്ങനെയിങ്ങനെയാകും!!
മതി മുടിയ്ക്കാനിവറ്റകള് രാജ്യം.
എവിടെയേതിലുമെങ്ങനെ നേട്ടം-
വരുമെനിക്ക,താണെപ്പൊഴും നോട്ടം
അതിനതെന്തുമേ ചെയ്യുമധര്മ്മ-
ക്കളിക,ളൊക്കെ വിനോദങ്ങള്‍ പോലെ
കളവ്,വഞ്ചന,കൃത്രിമം,ദ്രോഹം
അഴിമതിക്കില്ലതിര്വരമ്പൊന്നും
അവനധികാരിവര്ഗ്ഗപക്ഷത്തില്
അതിനഹങ്കാരഹാവഭാവങ്ങള്
അധികമത്തില് പുളയ്ക്കുമ്പൊഴയ്യോ
അതിലെനിക്കു ചെടിക്കും ചൊടിക്കും
അറുതിയെങ്ങനെയെന്നു ചിന്തിക്കെ
പഴുതുകിട്ടി കൊഴിഞ്ഞുഞാന് പോന്നു.
അവന്, അവന്റെയാ വര്‍ഗ്ഗം മുടക്കും-
വഴി, നമുക്കൊക്കെ എങ്ങോട്ടുപോകാന്‍?’
‘അവനുകൂട്ടായിരുന്നെന്റെ കക്ഷി
പറയവേ പ്രതിപക്ഷത്തുസാക്ഷി
പറവതൊന്നും പ്രവൃത്തി മറ്റൊന്നും
പലതുമിങ്ങനെ -നീള്മുടിപ്പേച്ച്
ഇവരുമാറട്ടെ ഞങ്ങള്‍ വരട്ടെ
സകലവും ഭദ്രമാക്കുമെന്നെല്ലാം
പലപ്രസംഗങ്ങള് ചെയ്യും ഫലത്തില്‍
ഇവരതൊക്കെയും പെട്ടപ്പിറപ്പ്
വഴിനടപ്പിന്നുനേരെയല്ലെങ്കില്
വഴികള്‍ മാറുവാന്‍ നേര്‍വഴികാട്ടാന്‍
വലിയ കര്ത്തവ്യമുള്ളവര് പക്ഷേ-
യിവരവര്ക്കുമവരങ്ങിവര്ക്കും
തരിയുമില്ലൊരു ഭേദം ഫലത്തില്‍
തിരിയുകില്ലാര്ക്കുമത്ര വിചിത്രം
ഇരുവരും ചേര്ന്നുനിന്നിങ്ങനാകെ
സകലരും പോന്നു നട്ടംതിരിയും
ഗതിമടുത്തുപവാസം നടത്തി-
യൊഴിയെ ഞാനിങ്ങനോവിതില്ത്തങ്ങി’
സുസിതനാം മുടി: ‘ചൊല്ലെട്ടെ ഞാനെന്‍
കഥ, കഥയല്ല, ജീവിതകാവ്യം.’
‘അറിയുകില്ലാര്ക്കുമാരയാളെന്ന്,
അതയാളുടെ ഭാര്യയ്ക്കുപോലും
അപകടംപൂണ്ടതാത്തലച്ചോറ്
അതൊടുചേര്ന്നുവെന്നാല് കൊലച്ചോറ്
അറിയുവാന്പണി എന്തൊക്കെവൃത്തി!
അതുമുഴുക്കെയും ദ്രോഹപ്രവൃത്തി
ചെറിയനേട്ടത്തിനായ് ചെയ്തുകൂട്ടും
മഹിത രാജ്യത്തെയൊറ്റുന്നതെല്ലാം.
അതിന് ചൊന്നിടാം ചാരപ്രവൃത്തി
അതിലുമപ്പുറം ഭീകരവൃത്തി
അരുത് കൂട്ടുനില്ക്കാനതിനാല് ഞാന്‍
പിഴുതുപോന്നിങ്ങ്, മാന്യപ്രവൃത്തി
അവര്‍ തടുക്കുന്നു നമ്മള്ക്കുവീഥി
ഒരുതരത്തിലും മുക്തിനല്കാതെ.’
‘ഒരു ചുകപ്പന്‍ തലക്കെട്ടില്നിന്നേ
തലയുമൂരിഞാന് പോന്ന’വന്‍ ചൊല്വൂ:
‘അവനൊടൊത്തെന്റെ മേലും ചുവന്നു
മനസില്‍ ബാധിക്കെ ഞാന്‍ വിട്ടുപോന്നു’
‘ചൊകചൊകപ്പാണയാള് പണ്ടുപണ്ടേ
അരയിലും കത്തികൊണ്ടേ നടന്നൂ
അതിനുചോര മടുക്കവേ തീര്‍ന്നൂ
അമിതവിപ്ലവം; രാഷ്ട്രീയമാണ്ടു.’
‘അവിടെയും തര്‍ക്ക,മാരാണുമൂത്തോന്,
ഇടതിലേയിടത്താരാണ് കേമന്‍?
അതിലുമേറ്റവും സാധ്യതനോക്കീ-
ട്ടതിലുമേതിലുമൊപ്പം നടന്നൂ
ഭരണസൗകര്യമത്തില് വളര്‍ന്നൂ
അഴിമതിപ്പുഴ നീന്തിത്തുടിച്ചു
അവനവന്റെയാ രക്തബന്ധത്തില്‍
പലതുമങ്ങു പലര്‍ക്കും പകുത്തു’
‘അധികയോഗ്യതക്കാരാ’യി മാറി
അഴലുതാണ്ടിപ്പഠിച്ചുള്ള യോഗ്യര്‍
അവരുകേണൂ, വലഞ്ഞു, തുലഞ്ഞു
‘അവനു ജീവിതം സ്വച്ഛന്ദമായി
അവസരങ്ങളവര്ക്കായി മാത്രം
അവരവര്‍ക്കുള്ള ബന്ധുക്കള്‍ പിന്നെ-
അവനുവേലചെയ്വോര്ക്കായി ജോലി
അവനവന്തന്റെ സാമ്രാജ്യമാകെ
അധികമായ് ബലവത്തായ് വളര്‍ത്തീ
അവരുപ്രാകി ഇടിത്തീയു പെയ്യാന്‍,
അതുപതിക്കാനവന്തന് ശിരസ്സില്‍
അതിനുമുമ്പുഞാന് രക്ഷപെട്ടെന്നാല്
ഇവിടൊടുങ്ങീതവന്തന്റെ തെറ്റാല്‍’
മുടിമുടിച്ച വിചിത്രവൃത്താന്തം
അതുഭരിച്ച വിശാലമാം കാലം
അതിലവര്ക്കുപിഴച്ചതുമേറെ
അവര്‍ വരച്ച വരകളും വേറെ
ചിലതടിത്തറയായങ്ങുമാറി
ചിലതുബാധ്യതയായിട്ടുകേറി
പലര് ശ്രമിച്ചു പരിഷ്കരിച്ചീടാന്
ചിലപരിഷ്കാരമുത്സാഹമേറ്റി
ഭരണമെന്നാലധികാരമായി
മതിമറന്നുള്ള തന്നിഷ്ടമായി
അവരിലില്ലിന്നു സേവകരാരും
അവരവര്‍ക്കുള്ള സേവകള്‍ മാത്രം
അതിനുസേവ പിടിച്ചിതെല്ലാരും
അതുരചിച്ചതഴിമതിക്കാലം
മുടിനരച്ചെന്ന ജീവിതപാഠം
മുഴുവനും പഠിച്ചെന്നുള്ള ഭാവം
പുതിയകാലം പിറക്കുന്നതൊന്നും
പുതുമുറക്കാര്‍ വരുന്നതുമൊന്നും
പരിഗണിക്കുകപോലുമില്ലാതെ
മുടിമിനുക്കിയിരുന്നു തഴച്ചു
തലമറന്നങ്ങനെണ്ണതേച്ചോരും
തലവരകൊണ്ട് തോളേറിയോരും
തകരലൊട്ടറിയാതുള്ളവരും
തകൃതിയായി, മുടിച്ചേ മുടിച്ചു
‘മുടി, മരിച്ചനാം; വീണ്ടും മരിച്ച്-
മുടിയെ, നമ്മള്ക്കിതെന്തിനീ ചര്‍ച്ച
മതി മടുത്താണുപോന്നത് വീണ്ടും
മതിമടുപ്പിച്ചിടും വൃഥാ ചിന്ത’
അതുപറഞ്ഞ യുവാവിന്റെ കേശം
അതിലിതിപ്പോഴുമാശതന് കോശം:
വരുമൊരിക്കല് മുടിക്കാതെ നാടിന്
മനമറിഞ്ഞു മിടിക്കുന്ന ചിത്തം
അതുനമുക്കും വഴിതെളിച്ചീടും
അത് വിശുദ്ധിയും ശുദ്ധിയും ചേര്‍ക്കും
അവനഴുക്കിന്റെയോടകളെല്ലാം
സഫലമാക്കും വെടിപ്പാക്കിവെക്കും
അതുവഴിക്ക് വിമോചനമാര്ക്കും
അതിനുകൂട്ടായി യത്നിച്ചുനോക്കാം
അതിവിചിത്രമീ വാദങ്ങള്‍ വേറേ-
യപരരാര്ക്കും ചെവിപ്പെട്ടതില്ല
അതിനുഞാനിന്നെഴുതിവെക്കുന്നു;
ഇത് കൊഴിയാത്ത നീള്മുടിപ്പേച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: