പ്രൊഫ.കെ.കെ. കൃഷ്ണന് നമ്പൂതിരി
ഹിന്ദുധര്‍മത്തിന്റെ നാരായവേരായി ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത് വേദാന്തദര്‍ശനം ആണ്. ഇതും സൂത്രരൂപേണ, (ബ്രഹ്മസൂത്രങ്ങള്‍) തന്നെയാണ് എഴുതപ്പെട്ടിട്ടുള്ളത്. ഈ സൂത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ (പ്രത്യേകിച്ചും അദൈ്വത വേദാന്തം) ഭാരതീയ ദാര്‍ശനിക ചിന്തയ്ക്ക് തര്‍ക്കയുക്തികളുടെ വെളിച്ചത്തില്‍ സ്ഥാപിക്കാവുന്ന സത്യാത്മകതയും അങ്ങനെ അഭേദ്യമായ വിശ്വാസ്യതയുടെ കരുത്തും നല്കുന്നു.
ഹിന്ദുമതത്തിന്റെ ചിരസ്ഥായിത്വത്തിന് വേദാന്തദര്ശനമത്രേ മുഖ്യമായ ആശ്രയം. മറ്റു ദര്‍ശനങ്ങള്‍ക്കൊന്നും വേദാന്തചിന്തയ്ക്ക് ലഭിച്ച സ്വീകാര്യതയും പ്രചാരവും സിദ്ധിച്ചിട്ടില്ല. വേദങ്ങളിലെ ചിന്തയുടെ പൂര്‍വഭാഗം പ്രധാനമായി കര്‍മകാണ്ഡത്തെ പുരസ്ക്കരിച്ചുള്ളതാണല്ലോ. എന്നാല്‍ ഉത്തരഭാഗം മനുഷ്യന്റെ ചിന്തയെ ഉദ്ദീപിപ്പിക്കുകയും വികസ്വരമാക്കുകയും ചെയ്യുന്ന ജ്ഞാനവിജ്ഞാനശാഖയ്ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ്. മനുഷ്യജീവിതത്തിന്റെ നീരവവും നിരന്തരവുമായ മൃത്യുഭയത്തെ ഉന്മൂലനം ചെയ്ത് സാംസാരിക ദുഃഖത്തിന് അറുതി വരുത്തി മനുഷ്യാത്മാവിന് സ്വകീയമായ അമരത്വബോധം പ്രദാനം ചെയ്യുന്ന വേദോക്തികള്‍ അടങ്ങിയിട്ടുള്ളത് ഈ ഉത്തരഭാഗത്താണ്. അതുകൊണ്ടു തന്നെ സാംസാരിക ബന്ധനത്തില്‍ നിന്നും ശാശ്വതമായ മുക്തി നേടുക എന്നുള്ള മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം സാധിപ്പിച്ചു തരുന്ന ബ്രഹ്മവിദ്യയുടെ അമൃതകുംഭം നിറച്ചു വച്ചിട്ടുള്ള അതിവിപുലമായ നിലവറയുടെ താക്കോല്‍ക്കൂട്ടമാണ് ഈ വേദാന്തസൂത്രങ്ങള്‍ എന്നു പറഞ്ഞാല്‍ തെറ്റാവുകയില്ല. ഇവ എഴുതിയതും ഗ്രന്ഥരൂപത്തില്‍ സംവിധാനം ചെയ്തതും ബാദരായണ മഹര്‍ഷിയാണ്. ബാദരായണന്‍ എന്നത് വേദവ്യാസന്റെ തന്നെ (ബദരിയില്‍ വസിക്കുക നിമിത്തം ലഭിച്ച) മറ്റൊരു നാമധേയമെന്നാണ് വിദ്വന്മതം.
ബ്രഹ്മം പ്രപഞ്ചത്തിലാകെ വ്യാപ്തമായിരിക്കുന്നു. പോരാ, പ്രപഞ്ചം ബ്രഹ്മം തന്നെയാണ്. ജീവനും ബ്രഹ്മം തന്നെ. എല്ലാ പ്രപഞ്ചവസ്തുക്കളും ബ്രഹ്മം തന്നെയാകുന്നു. എന്നാല്‍ അവ വിവിധ പദാര്‍ഥങ്ങളായാണ് നമ്മുടെ ദൃഷ്ടിയില് വിഷയീഭവിക്കുന്നത്. അങ്ങനെ ലോകത്തില്‍ കാണപ്പെടുന്ന വൈവിധ്യം സത്യമല്ല. മായയുടെ പ്രഭാവം മൂലമാണ് ഏകമായ വസ്തു(ബ്രഹ്മം) അനേകമായി വിസ്മയകരമായ വൈവിധ്യത്തോടെ നമുക്കു മുന്നില്‍ പ്രതിഭാസിക്കുന്നത്. വസ്തുസ്ഥിതി ആലോചിച്ചാല്‍ ബ്രഹ്മം മാത്രമേ സത്യമായുള്ളൂ. സദാ സത്യപദാര്ത്ഥമായ ബ്രഹ്മം നമ്മുടെ ദൃഷ്ടിയില് പരിവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അസത്യവസ്തുക്കളായി പ്രതിഭാസിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന്റെ ഉത്തരം ‘കേവലം മായയുടെ പ്രഭാവം കൊണ്ട്’ എന്നു തന്നെ പറയേണ്ടി വരും. മായ അജ്ഞാനത്തിന്റെ മറ്റൊരു പേരാണ്. അതിന് ‘അവിദ്യ’ യെന്നും പേരു പറയാറുണ്ട്. ബ്രഹ്മത്തിന്റെ യാഥാര്‍ഥ്യം, (അവികാരിയും നിര്‍ഗുണനും നിരാകാരനും അപരിമേയനും സ്ത്രീപുരുഷ ഭേദമില്ലാത്തവനും സര്‍വശക്തനും സര്‍വവ്യാപിയും ഒരേ സമയത്തു തന്നെ അണുവായും വിഭുവായും വര്‍ത്തിക്കുവാന്‍ കഴിയുന്ന അദ്വയമായ ഏകസത്യത്തിന്റെ യാഥാര്‍ഥ്യം) അറിയുമ്പോള്‍ത്തന്നെ മായ സ്വയമേ അകന്നു പോകുന്നു. വെളിച്ചം വരുമ്പോള്‍ ഇരുട്ട് താനേ അകന്നു പൊയ്ക്കൊള്ളുമല്ലോ. മായ വിട്ടകലുന്നതിനെ തന്നെയാണ് പുനരാവൃത്തി രഹിതമായ മോക്ഷം എന്നു പറയുന്നത്. എല്ലാ പൂര്വപക്ഷങ്ങളേയും ഖണ്ഡിച്ചുകൊണ്ട് ബാദരായണ സൂത്രങ്ങളില്‍ ഈ സത്യം നിസ്സന്ദേഹമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: