ന്യൂദല്‍ഹി: മ്യാന്‍മര്‍ പ്രസിഡന്‍റ് മിന്‍ ഓങ് ലയിംഗിനെ ഇന്ത്യയില്‍ കൊണ്ടുവന്ന മോദിയുടെ നീക്കത്തില്‍ ഞെട്ടി ചൈന. ചൈനയെ വിട്ട് മ്യാന്‍മര്‍ ഇന്ത്യയോട് അടുക്കുന്നുവെന്ന് മാത്രമല്ല, മണിപ്പൂര്‍ , മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വിഘടനവാദസംഘടനകള്‍ക്ക് മ്യാന്‍മര്‍ അതിര്‍ത്തി വഴി ആയുധങ്ങള്‍ എത്തിക്കുന്നത് തടയുക എന്ന ലക്ഷ്യവും മോദിയ്‌ക്കുണ്ട്.
ഒരു പട്ടാളഭരണത്തിന്റെ പ്രസിഡന്‍റിനെ ഭാരതം എന്തിന് വരവേല്‍ക്കുന്നു എന്ന രീതിയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇന്ത്യ കാര്യമാക്കുന്നില്ല. കാരണം ഇന്ത്യയ്‌ക്ക് മണിപ്പൂരിനെയും മിസോറാമിനേയും അരുണാചല്‍ പ്രദേശിനെയും വിഘടനവാദത്തില്‍നിന്നും മുക്തമാക്കിയേ തീരൂ.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുമായി ബന്ധമുള്ള മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ പട്ടാളക്കാരനെ എന്‍ഐഎ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മ്യാന്‍മറില്‍ ഇന്ത്യയില്‍ നിന്നുള്ള വിഘടനവാദികള്‍ക്ക് ആയുധപരിശീലനവും ഡ്രോണ്‍ പരിശീലനവും നല്‍കാന്‍ പോയതാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഇതോടെയാണ് മ്യാന്‍മറിനെ കയ്യിലെടുത്ത് 1643 കിലോമീറ്റര്‍ ദൂരമുള്ള ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി കൂടുതല്‍ കൊട്ടിയടക്കാന്‍ നീക്കങ്ങള്‍ ആരംഭിക്കുന്നത്.
മണിപ്പൂരിലേക്കും മിസോറാമിലേക്കും അരുണാചല്‍ പ്രദേശിലേക്കും ആയുധങ്ങള്‍ എത്തുന്നത് മ്യാന്‍മര്‍ അതിര്‍ത്തി വഴിയാണ്. ഇവിടുത്ത വിഘടനവാദികള്‍ മ്യാന്‍മറില്‍ പോയാണ് ആധുനിക ആയുധങ്ങളില്‍ പരിശീലനം തേടി തിരിച്ചെത്തുന്നത്. ഇത് തടയാതെ മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാനാവില്ല. മാത്രമല്ല, സൈന്യങ്ങള്‍ ഉപയോഗിക്കുന്ന തരം അതിശക്തമായ ആയുധങ്ങളാണ് മണിപ്പൂരിലെ വിഘടനവാദികള്‍ ഉപയോഗിക്കുന്നത്. ഇത് അവിടുത്തെ ക്രമസമാധാന പാലനം കൂടുതല്‍ ദുഷ്ക്കരമാക്കുന്നു.
മാത്രമല്ല, ചൈനയുമായി ദീര്‍ഘകാലം ബന്ധം പുലര്‍ത്തിയിരുന്ന മ്യാന്‍മര്‍ ചൈനയുടെ ദുഷ്ടലാക്ക് മനസ്സിലാക്കിയതോടെ ചൈനയില്‍ നിന്നും അകലുകയാണ്. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യയിലെ ഭീകരവാദത്തെ വളര്‍ത്തുക, മ്യാന്‍മറിനെ പൊളിച്ചടുക്കി അവിടെ ചൈനയുടെ വ്യവസായം വളര്‍ത്തുക എന്നിവയാണ് ചൈനയുടെ ഗൂഢലക്ഷ്യമെന്ന് മ്യാന്‍മര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. തുറന്ന മനസ്സോടെ ഇന്ത്യയുമായി ശക്തമായ ബന്ധത്തിനൊരുങ്ങിത്തന്നെയാണ് . മ്യാന്‍മര്‍ പ്രസിഡന്‍റ് മിന്‍ ഓങ് ലയിംഗ് എത്തിയത്.
















