തിരുവനന്തപുരം: മേരി മാട്ടി മേരേ ദേശ് യജ്ഞത്തിന്റെ ഭാഗമായി വീടുകള്‍ തോറും ശേഖരിച്ച മണ്ണ് നാളെ (ഒക്ടോബര്‍ 11) മുതല്‍ ഒക്ടോബര്‍ 20 വരെ ബ്ലോക്ക്, മുന്‍സിപ്പല്‍, കോര്പ്പറേഷന് തലത്തില്‍ ശേഖരിക്കും.
തുടര്‍ന്ന് അമൃതകലശ യാത്രയായി 28ന് ദല്‍ഹിയില്‍ എത്തിക്കും. വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ ഗ്രാമതലത്തില്‍ വീടുകള്‍തോറുമുള്ള മണ്ണ് ശേഖരണം സെപ്റ്റംബര്‍ 30ന് സമാപിച്ചു.
നെഹ്റു യുവ കേന്ദ്ര, എന്‍എസ്എസ്, സിഐഎസ്എഫ്, ലീഡ് ബാങ്ക്, കോമണ്‍ സര്‍വീസ് സെന്റററുകള്‍ എന്നീ ഏജന്‍സികളാണ് വീടുകളില്‍ നിന്നുള്ള മണ്ണ് ശേഖരണത്തിന് നേതൃത്വം കൊടുത്തത്. ഒക്ടോബര്‍ 30 ന് ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ ഒരുക്കുന്ന പ്രത്യേക പരിപാടിയില്‍ അമൃത വാടിക പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ ബ്ലോക്ക് മുന്‍സിപ്പല്‍ കോര്പ്പറേഷന് തലങ്ങളില്‍ അമൃതകലശ യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ സംസ്ഥാന യുവജന കാര്യ കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് വിലയിരുത്തി. ജില്ലകളില്‍ പരിപാടികള്‍ ഏകോപിപ്പിക്കാനായി അതാത് ജില്ലാ കളക്ടര്‍ മാരെ ചുമതലപ്പെടുത്തി. നെഹ്റു യുവകേന്ദ്ര സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍കുമാര്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പ്രസന്നകുമാര്‍, ജോയിന്റ് സെക്രട്ടറി ജയറാം കുമാര്‍ ആര് എന്നിവര്‍ സംബന്ധിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 9 ന് തുടങ്ങിയ മേരി മാട്ടി മേരേ ദേശ്: എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയുടെ ഭാഗമായാണ് വീടുകളില്‍ നിന്നും ശേഖരിച്ച മണ്ണ് ഒക്ടോബര്‍ 28ന് ഡല്‍ഹിയില്‍ എത്തിക്കുന്നത്. ആഗസ്റ്റ് ഒമ്പതുമുതല്‍ 15 വരെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ പ്പെടുത്തി 942 പഞ്ചായത്തുകളിലും അമൃത ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചിരുന്നു.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ അതാത് പ്രദേശത്തെ സ്വാതന്ത്രസമര സേനാനികളുടെയും, രാജ്യത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീര സൈനികരുടെയും കുടുംബാംഗങ്ങളെ ആദരിക്കുകയും അവരുടെ ഓര്‍മ്മക്കായ് ശിലാഫലകം നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: