കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രിക്ക് ഒരു കോടി രൂപ നല്‍കാനുള്ള നീക്കം വിവാദത്തില്‍. നഗരസഭയുടെ ചെലവിന് പോലും പണം തികയാതിരിക്കുമ്പോള്‍ തനത് ഫണ്ടില്‍ ആകെയുള്ള 2.24 കോടി രൂപയില്‍ ഒരു കോടി തേജസ്വിനി സഹകരണ ആശുപത്രിക്ക് നല്‍കാനുള്ള നീക്കം ജനവഞ്ചനയും തദ്ദേശ നിയമത്തിന് എതിരാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, ജന.സെക്രട്ടറി വിജയകുമാര്‍ റൈ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെയും നഗരസഭയുടെയും തീരുമാനം സ്വജന പക്ഷപാതവും യുക്തിക്ക് നിരക്കാത്തതുമാണ്.
തീരുമാനവുമായി മുന്നോട്ട് പോയാല്‍ രാഷ്ട്രീയമായും നിയമരമായും നേരിടുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. നീലേശ്വരം നഗരസഭയിലെ അലോപ്പതി, ഹോമിയോ, ആയുര്‍വേദ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ചിട്ടിരിക്കുന്നത് ആകെ 20 ലക്ഷം രൂപ മാത്രമാണ്. നീലേശ്വരത്തെ ആയുര്‍വേദ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം പോലുമില്ല. സൗജനമായി ജങ്ങള്‍ക്ക് ചികിത്സ നല്കുന്ന സര്‍ക്കാര്‍ ആശുപത്രികളക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിക്ക് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഒരു കോടി രൂപ അനുവദിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. സ്വകാര്യ ആശുപത്രികള്‍ പോലെ തന്നെയാണ് സഹകരണ സ്ഥാപനങ്ങള്‍ ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. ജങ്ങള്‍ക്ക് സൗജന്യ ചികിത്സയൊന്നും ഇവിടെ നല്‍കുന്നില്ല. ബിസിനസ് സ്ഥാപനമായി നടത്തുന്ന ഇത്തരം ആശുപത്രിക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിന്റെ ജന വഞ്ചനയാണ്.
സഹകരണ മേഖലയില്‍ ഒരു ഭാഗത്ത് അഴിമതിയും കള്ളപ്പണ ഇടപാടും അരങ്ങ് തകര്‍ക്കുമ്പോള്‍ സഹകരണ സ്ഥാപനങ്ങളിലേക്ക് പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി നിര്ബന്ധിക്കുകയാന്നെയും നേതാക്കള്‍ കുറ്റപ്പെടുത്തി.തേജസ്വിനി ആശുപത്രിയുടെ ജനറല്‍ മാനേജറുടെ അഭ്യര്‍ത്ഥന പ്രകാരം പണം അനുവദിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം അജണ്ടയായി വെച്ചിട്ടുണ്ട്. അതേസമയം സിപിഎമ്മിനകത്ത് തന്നെ സര്‍ക്കാര്‍ ഫണ്ട് സഹകരണ ആശുപത്രിക്ക് നല്കുന്നതില് വിയോജിപ്പുണ്ടെന്നാണ് അറിയുന്നത്. പഴയ വിഎസ് പക്ഷ വിഭാഗമാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: