കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണകടത്തിന് സഹായിച്ചത് കസ്റ്റംസിലെ ഉന്നതഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമെന്ന് കണ്ടെത്തൽ. ഇവർ കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയതിന്റെ തെളിവ് പോലീസിന് ലഭിച്ചു. സിഐഎസ്എഫ് അസിസ്റ്റന്റ്റ് കമൻഡൻ്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരാണ് സ്വർണം കടത്താൻ സഹായിച്ചത്.
മലപ്പുറം എസ് പി എസ്. സുജിത് ദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വർണ കടത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. സിഐ എസ് എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് നവീനാണ് സ്വർണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കസ്റ്റംസ് ഓഫീസറെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം അടങ്ങുന്ന ലിസ്റ്റ് സ്വർണ കടത്തു സംഘത്തിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ വിമാനത്താവളത്തിലെ ജീവനക്കാരായ ഷറഫലി,സ്വർണം വാങ്ങാൻ എത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരെ ചോദ്യം ചെയ്തിരുന്നു. അവരിൽ നിന്നാണ് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുള്ളതായ നിർണായ വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.
സ്വർണം കടത്തിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ റഫീഖിന് വേണ്ടിയാണെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു. ഉദ്യോഗസ്ഥർ റഫീഖുമായി നടത്തിയ നിരവധി ഇടപാടുകളുടെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. നിരവധി രീതിയിലാണ് ആളുകൾ കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നത്.
















