തുറവൂര്‍ : തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഇല്ലാത്ത അന്നദാന വഴിപാടിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് പണം ഈടാക്കുന്നു. ഓണ്‍ലൈന്‍ മുഖേനണ് ഇല്ലാത്ത അന്നദാനത്തിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളില്‍ നിന്നും പണം സ്വീകരിക്കുന്നത്. ക്ഷേത്രത്തില്‍ കൊവിഡ് കാലത്ത് നിര്‍ത്തിവച്ച അന്നദാനം ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴും ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് വഴിപാടിനായി ഭക്തരില്‍ നിന്നും പണം പിടുങ്ങുന്നത്.
തുക കൈപ്പറ്റിയശേഷം രസീതും നല്‍കുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഇതുവരെ അന്നദാനം നടത്തിയിട്ടില്ല. 2010 നവംബറില്‍ ക്ഷേത്ര ഭക്തജന സമിതിയാണ് അന്നദാനം ആരംഭിച്ചത്. 2018 ഒക്ടോബറില്‍ നിലവില്‍ വന്ന ക്ഷേത്ര ഉപദേശക സമിതിയും അന്നദാനം തുടര്‍ന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അന്നദാനം നിലച്ചു. പിന്നീട് പുനരാരംഭിക്കുവാന്‍ ഉപദേശ സമിതി ദേവസ്വം ബോര്‍ഡിന്റെ അനുവാദം തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ല. ഉത്സവ ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക അനുവാദം വാങ്ങിച്ചാണ് ക്ഷേത്രത്തില്‍ അന്നദാനം നടത്തി വരുന്നത്.
തുറവൂര്‍ മഹാക്ഷേത്രത്തിലെ അന്നദാനം നടത്തുന്നതിന് വേണ്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈനില്‍ രസീത് എഴുതുന്നത് ക്ഷേത്രത്തിന്റെ അറിവോടെ അല്ല. ആരോപണത്തിന്റെ നിജസ്ഥിതി അസിസ്റ്റന്റ് കമ്മീഷണറോട് ജന്മഭൂമി ആരാഞ്ഞപ്പാേള് സമ്മതിക്കുകയായിരുന്നു. നടക്കാത്ത അന്നദാനത്തിന്റെ പേരില്‍ ഭക്തജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്നതിനെ സംബന്ധിച്ച് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: