കിളിമാനൂര്‍: പുറത്തു നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവര്‍ത്തനവും ഇടപെടലും മൂലം കിളിമാനൂര്‍ ജിഎച്ച്എസ്എസ് പരിസരം സംഘര്‍ഷമേഖലയാകുന്നു. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായിരുന്ന ചില ചെറിയ സൗന്ദര്യപ്പിക്കങ്ങളാണ് പ്രദേശിക രാഷ്ട്രീയനേതൃത്വത്തിന്റെ ഇടപെടലോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത്. ഇതോടെ സംഘര്‍ഷാവസ്ഥ സ്കൂള്‍ പരിസരത്തേക്കും സമീപത്തുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുവരെയും പടര്‍ന്നു.
സ്കൂളിന്റെ മുന്നിലും പരിസര പ്രദേശങ്ങളിലും രാഷ്ട്രീയമായി ചേരിതിരിഞ്ഞ വിദ്യാര്‍ഥികള്‍ തമ്മിലും പക്ഷംപിടിച്ചെത്തുന്ന പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകര്‍ തമ്മിലുമുള്ള സംഘര്‍ഷം മൂലം രക്ഷിതാക്കളും സമാധാനകാംഷികളായ വിദ്യാര്‍ഥികളും ആശങ്കയിലാണ്. രാഷ്ട്രീയമായി ചേരിതിരിഞ്ഞുള്ള സംഘര്‍ഷം സ്ക്കൂളിന്റെ സത്പേരിനെ ദോഷകരമായി ബാധിക്കുമെന്ന് സ്കൂള്‍ അധികൃതരും ഭയക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ച്ചക്കയ്ക്കുള്ളില് നിരവധി തവണയാണ് സ്കൂള്‍ പരിസരത്ത് തമ്മില്‍ത്തല്ലുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു വിദ്യാര്‍ഥികള്‍ ഒരുഭാഗത്തും ഡി വൈ എഫ് ഐ, എസ് എഫ് ഐ വിദ്യാര്‍ഥികള്‍ മറുഭാഗത്തുമായി ചേരിതിരിഞ്ഞാണ് തമ്മില്‍ത്തല്ലുന്നത്.
ഇന്നലെ ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ ഒരു സമാന്തര വിദ്യാഭ്യാസ സഥാപനത്തില്‍ കയറി അവിടത്തെ ജീവനക്കാരന് കൂടിയായ എസ് എഫ് ഐ പ്രവര്‍ത്തകനെ ആക്രമിക്കാനൊരുങ്ങി. പോലിസ് സമയോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ സംഭവം കൂടുതല്‍ വഷളായില്ല. കഴിഞ്ഞ ദിവസം ഈ ജീവനക്കാരന് ഉണ്ടക്കിയതായി പറയുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്നാണ് പറയപ്പെടുന്നത്.
സ്കൂളിനകത്ത് വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ പുറത്തു നിന്നും വരുന്നവരുടെ ഇടപെടലുകളാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. പി ടി എ തെരഞ്ഞെടുപ്പിലും അമിത രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായി ആക്ഷേപമുണ്ട്. സ്കൂള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും സ്കൂള്‍ പരിസരത്ത് പോലീസ് കാവല്‍ തുടരേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: