അങ്ങനെ നാലര മാസത്തെ ഇടവേളയ്ക്ക് ശേഷം കോണ്‍ഗ്രസുകാരുടെ ഏക പ്രതീക്ഷയായ രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റിലെ സാന്നിധ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭയക്കുന്നുവെന്നാണ് അറ്റപ്പറ്റെയുള്ള ഈ മടങ്ങിവരവിനെപ്പറ്റി കോണ്‍ഗ്രസ് നേതാക്കളുടെ വീരവാദം. യാതൊരു ഉത്തരവാദിത്വവുമില്ലാതെ വായില്‍തോന്നുന്നത് പ്രസംഗിച്ചു നടക്കുന്ന നെഹ്രു കുടുംബത്തിന്റെ പിന്‍തലമുറക്കാരനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ നിരവധി അപകീര്‍ത്തികേസുകള്‍ നിലവിലുണ്ട്. അതിലൊരു കേസില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതോടെയാണ് ലോക്സഭാംഗത്വത്തിന് അയോഗ്യത നിലവില്‍ വന്നത്. എന്നാല്‍ കോണ്‍ഗ്രസുകാരുടെ ആവേശം കണ്ടാല്‍ തോന്നുക പ്രധാനമന്ത്രി മോദിയും ബിജെപിയും രാഹുല്‍ഗാന്ധിയുടെ ലോക്സഭയിലെ പ്രകടനം കണ്ട് ഭയന്ന് കോടതികളെ ഉപയോഗിച്ച് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതാണെന്നാണ്. ചില മാധ്യമങ്ങളും ഈ ‘മോദിവിരുദ്ധ’ പ്രചാരണത്തിന് ആവേശപൂര്‍വ്വം പിന്തുണ നല്കുന്നു. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ ഇന്നലെ ഉച്ചയോടെ പാര്‍ലമെന്റിലെത്തിയ രാഹുല്‍ഗാന്ധിക്ക് വലിയ സ്വീകരണവും കോണ്‍ഗ്രസ് നേതാക്കള്‍ ഒരുക്കിയിരുന്നു. സേ പരീക്ഷ എഴുതി എത്തിയയാള്‍ക്ക് റാങ്കുജേതാവിന്റെ സ്വീകരണം നല്‍കുന്നതെന്തിനാണെന്നാണ് ഇതേപ്പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച പരിഹാസം. കീഴ്ക്കോടതി വിധി സാങ്കേതികത്വം ചൂണ്ടിക്കാട്ടി റദ്ദാക്കിയ സുപ്രീംകോടതി പോലും രാഹുലിന്റെ ഉത്തരവാദിത്വ രഹിതമായ, മോദി സമുദായ വിരുദ്ധ പ്രസ്താവന തെറ്റാണെന്ന് തന്നെയാണ് വ്യക്തമാക്കിയതെന്നോര്‍ക്കണം.
രാഹുല്‍ഗാന്ധി ലോക്സഭയിലെത്തിയാല്‍ കേന്ദ്രസര്‍ക്കാരിനെന്തോ വലിയ തിരിച്ചടിയാണെന്നാണ് ചിലരുടെ വീമ്പുപറച്ചില്‍. സത്യത്തില്‍ സഹതാപം തോന്നും ഇത്തരക്കാരുടെ ആവേശം കാണുമ്പോള്‍. നേരേ ചൊവ്വെ ഒരു വിഷയത്തെപ്പറ്റി സംസാരിക്കാനോ ആഴത്തില്‍ ചര്‍ച്ചകള്‍ നയിക്കാനോ നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഭാഗമാകാനോ തയ്യാറാവാത്ത പരാജയപ്പെട്ട ലോക്സഭാംഗമാണ് രാഹുല്‍ഗാന്ധിയെന്ന് എല്ലാവര്ക്കും അറിയാം. രാജ്യത്തെ പത്തെണ്ണൂറ് എംപിമാരില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന ആദ്യ പത്തുപേരില്‍ രാഹുല്‍ഗാന്ധിയുണ്ടെന്നാണ് പാര്‍ലമെന്റിലെ ഇരുപത് വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത്. കേരളത്തിലെ ഇരുപത് ലോക്സഭാ എംപിമാരില്‍ ഏറ്റവും മോശം പ്രകടനം ആരെന്നതിലും തര്‍ക്കമുണ്ടാവില്ല. സ്വന്തം ലോക്സഭാ മണ്ഡലത്തില്‍ ആണ്ടിലും സംക്രാന്തിക്കും വിരുന്നെത്തുന്ന രാഹുല്‍ഗാന്ധിയുടെ ശൈലി 2019 മുതലാണ് മലയാളികള്‍ക്ക് പരിചിതമായത്. വയനാട് എംപിയായ രാഹുല്‍ സ്വന്തം മണ്ഡലത്തില്‍ എത്തുന്നതു പോലും മലയാള മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായി. രാഹുല്‍ വയനാട് ചുരത്തില്‍ ചായ കുടിച്ചതും ബേക്കറിയില്‍ കേറി മുട്ടപഫ്സ് കഴിച്ചതും വരെ വാര്‍ത്ത നിരത്തി നെഹ്രു കുടുംബത്തിന്റെ പിന്തലമുറക്കാരനെ മലയാള മാധ്യമങ്ങള്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ വയനാട്ടുകാര്‍ക്ക് നീതി കിട്ടിയോ എന്ന ചോദ്യം ബാക്കി. വയനാടിന്റെ യാതൊരു പ്രശ്നങ്ങളിലും ഇടപെടാതെ, വയനാട്ടിലെ പിന്നാക്ക, മലയോര ജനതയെപ്പറ്റി ചിന്തിക്കുക കൂടി ചെയ്യാത്ത എംപിയാണ് രാഹുല്‍ എന്ന നഗ്നസത്യം കോണ്‍ഗ്രസുകാരും ഇടതുപക്ഷവും മാധ്യമങ്ങളും മറച്ചുപിടിച്ചിട്ടു കാര്യമില്ല. അത്തരത്തിലൊരു എംപിയുടെ ലോക്സഭാംഗത്വം നഷ്ടപ്പെട്ടാലെന്താ, തിരികെ ലഭിച്ചാലെന്താണ്. തികച്ചും സാങ്കേതികവും കോടതിവിധിയുടെ അടിസ്ഥാനത്തിലുള്ളതുമായ നടപടിക്രമങ്ങളാണ് രാഹുല്‍ഗാന്ധിയുടെ കാര്യത്തില്‍ പാര്‍ലമെന്റില്‍ സംഭവിച്ചത്. വഴിവിട്ട യാതൊരു ഇടപെടലുകളും പാര്‍ലമെന്റില്‍ നിന്ന് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുമില്ല.
രാജ്യത്തിന്റെ നിയമ നിര്‍മ്മാണ സഭയായ പാര്‍ലമെന്റിലെ അംഗമെന്ന നിലയില്‍ തികഞ്ഞ പരാജിതനാണ് രാഹുല്‍ഗാന്ധി. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ക്കായി മാത്രം പാര്‍ലമെന്റിനെ ഉപയോഗിക്കുകയും നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ലോക്സഭാംഗമാണ് രാഹുലെന്ന് കണക്കുകള്‍ കാണിക്കുന്നു. പതിനേഴാം ലോക്സഭയിലെ രാഹുല്‍ഗാന്ധിയുടെ ഹാജര്‍ നില വെറും 53 ശതമാനമാണ്. സഭയില്‍ ഹാജരാവുന്ന എംപിമാരുടെ ദേശീയ ശരാശരി 79 ശതമാനമാണെന്നോര്‍ക്കണം. കേരളത്തിലെ എംപിമാരുടെ ഹാജര്‍ നിലയാവട്ടെ 84 ശതമാനവും. ഈ ലോക്സഭാ കാലയളവില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പാര്‍ലമെന്റ് ഡിബേറ്റുകള്‍ കേവലം അഞ്ചെണ്ണമാണ്. ചര്‍ച്ചകളിലെ എംപിമാരുടെ പങ്കാളിത്തം സംബന്ധിച്ച ശരാശരി 40 ശതമാനമാണ്. കേരളാ എംപിമാരുടെ ശരാശരി ആവട്ടെ 66 ശതമാനവും. ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലും രാഹുല്‍ഗാന്ധി വലിയ പരാജയമാണ്. നാലുവര്‍ഷം കൊണ്ട് വയനാട് എംപി ചോദിച്ച ചോദ്യങ്ങള്‍ 86 എണ്ണം മാത്രം. ദേശീയ ശരാശരി 155 ആണ്. കേരളത്തിലെ എംപിമാരുടെ ചോദ്യങ്ങളുടെ ശരാശരിയാവട്ടെ 207 ആണ്. 2014-19 കാലയളവില്‍ യുപിയിലെ അമേഠി എംപിയെന്ന നിലയില്‍ രാഹുല്‍ ലോക്സഭയില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണം പൂജ്യമാണെന്നോര്‍ക്കണം. ഇത്തവണ പ്രത്യേക ഓഫീസ് പ്രവര്‍ത്തിപ്പിച്ച് കേരളത്തിലെ നേതാക്കള്‍ ഓണ്‍ലൈനായി ചോദ്യങ്ങള്‍ ഫയല്‍ ചെയ്തതു കൊണ്ടു മാത്രമാണ് 86 ചോദ്യങ്ങള്‍ രേഖകളിലെങ്കിലും രാഹുലിന്റെ പേരില്‍ വന്നത്. ട്വിറ്ററിലൂടെ രാഷ്ട്രീയം പറയുന്ന രാഹുല്‍ഗാന്ധി ഇത്തരം വിഷയങ്ങളൊന്നും തന്നെ പാര്‍ലമെന്റിലൂടെ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ ഒരാളെ കുടുംബ പാരമ്പര്യത്തിന്റെ മാത്രം പേരില്‍ കെട്ടിയെഴുന്നള്ളിച്ചു മുദ്രാവാക്യം വിളിച്ചു പാര്‍ലമെന്റില്‍ കൊണ്ടുനടക്കേണ്ടിവരുന്ന ഗതികേടിന്റെ പേരാണ് ‘കോണ്‍ഗ്രസ് പാര്‍ട്ടി’.
പിന്കുറിപ്പ്: രാഹുല്‍ഗാന്ധിയെ ”ഗുജറാത്ത് ജുഡീഷ്യറി”യാണ് അയോഗ്യനാക്കി ശിക്ഷ വിധിച്ചതെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നത്. സൂറത്ത് മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും ജില്ലാ കോടതിയും ഗുജറാത്ത് ഹൈക്കോടതിയുമെല്ലാം ബിജെപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇതിലൂടെ കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഗുജറാത്തിലെ കീഴ്ക്കോടതികള്‍ മുതല്‍ ഹൈക്കോടതി ജഡ്ജിമാര്‍ വരെ ബിജെപിക്കാരാണെന്ന ആരോപണം ജുഡീഷ്യറിയെ അപമാനിക്കുന്നതിന് തുല്യമാണ്. രാഹുല്‍ഗാന്ധിക്ക് അനുകൂലമായി സുപ്രീംകോടതിയില്‍ നിന്ന് വിധി വന്നപ്പോള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നതിന് സമാനമായ ആരോപണം ഉന്നയിക്കാനുള്ള അവസരങ്ങള്‍ ബിജെപിക്കുമുണ്ടായിരുന്നു. രാഹുല്‍ഗാന്ധിയുടെ അപ്പീല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ലിസ്റ്റ് ചെയ്തത് ജസ്റ്റിസ് ബി.ആര് ഗവായിയുടെ ബെഞ്ചിലാണ്. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബമാണ് ജസ്റ്റിസ് ഗവായിയുടേത്. ലോക്സഭാംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായിരുന്ന പിതാവ് ആര്.എസ് ഗവായി യുപിഎ ഭരണകാലത്ത് ബീഹാര്‍,സിക്കിം, കേരളാ സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ ജസ്റ്റിസ് ഗവായ് തന്നെ തന്റെ കുടുംബത്തിന്റെ കോണ്‍ഗ്രസ് ബന്ധം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ദീര്‍ഘകാലം ബന്ധമുണ്ടായിരുന്ന ആളായിരുന്നുവെന്നും സഹോദരന് ഇപ്പോഴും കോണ്‍ഗ്രസ് നേതാവാണെന്നും ജസ്റ്റിസ് ഗവായ് വെളിപ്പെടുത്തി. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പറയണമെന്ന ജസ്റ്റിസ് ഗവായിയുടെ വാക്കുകളോട് കേന്ദ്രസര്‍ക്കാരും ഹര്‍ജിക്കാരും ഏറെ പ്രശംസനീയമായ നിലയിലാണ് പ്രതികരിച്ചത്. തങ്ങള്‍ക്കതില്‍ പ്രശ്നമില്ലെന്ന് ഹര്‍ജിക്കാരനായ പൂര്‍ണ്ണേഷ് മോദിയുടെ അഭിഭാഷകന് മഹേഷ് ജത് മലാനി പറഞ്ഞു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് ഗവായ് കേസ് പരിഗണിച്ചു തുടങ്ങിയത്. ഗുജറാത്ത് ജുഡീഷ്യറി എന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം ബിജെപിക്കോ ഹര്‍ജിക്കാരനോ വേണമെങ്കില്‍ സുപ്രീംകോടതി ബെഞ്ചിന് നേര്‍ക്കും ആവാമായിരുന്നുവെന്ന് സാരം. മാന്യത കടയില്‍ നിന്ന് വാങ്ങാന്‍ കിട്ടില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: