കാസര്‍കോട്: പുതിയ ദേശീയ വിദ്യാഭ്യാസനയം സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണാ ദേവി. കേരള കേന്ദ്ര സര്‍വകലാശാലയില്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റും വിദ്യാഭ്യാസ വികാസകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ജ്ഞാനോത്സവം 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യമാണ് വിദ്യാഭ്യാസനയം നല്‍കുന്നത്. മാതൃഭാഷയിലല്ലാത്ത പഠനം കൊഴിഞ്ഞുപോക്കിന് കാരണമാകുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും. എല്ലാ ഭാഷകളുടെയും വികസനം രാഷ്ട്ര വികസനത്തിന് അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ പരമാവധി ഭാഷകള്‍ പഠിക്കണം. ഭാവിഭാരതത്തെ സൃഷ്ടിക്കുന്നതിനുള്ള രേഖയാണ് പുതിയ വിദ്യാഭ്യാസനയം, കേന്ദ്രമന്ത്രി പറഞ്ഞു.
എല്ലാ മേഖലയിലും രാജ്യത്തെ ഒന്നാമതെത്തിക്കുന്നതിന് പുതുതലമുറയെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജരാക്കണം. വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം പുതിയ നയത്തിലുണ്ട്. പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ജ്ഞാനോത്സവം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു അദ്ധ്യക്ഷത വഹിച്ചു. ഗുജറാത്ത് സാഹിത്യ അക്കാദമി രജിസ്ട്രാര്‍ ഡോ. ജയേന്ദ്ര സിങ് ജാദവ്, എന്‍സിടിഇ സൗത്ത് സോണ്‍ ചെയര്മാന് ഡോ.കെ.കെ. ഷൈന്‍, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.സി. ഇന്ദുചൂഡന്, ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, വിദ്യാഭ്യാസ വിഭാഗം അദ്ധ്യക്ഷന്‍ പ്രൊഫ. എം.എന്‍. മുസ്തഫ, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
ജ്ഞാനോത്സവത്തിന്റെ രണ്ടാംദിവസമായ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നൂതനാശയങ്ങള്‍ അവതരിപ്പിച്ചു. അക്കാദമിക് വിദഗ്ധരുമായുള്ള സംവാദവും നടന്നു. ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: