ബംഗളൂരൂ: ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രികര്‍ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. മറ്റൊരു ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരൂ സ്വദേശിയായ പവന്‍ കുമാര്‍ നായിക് ആണ് കൊല്ലപ്പെട്ടത്. കർണാടക രാമനഗര താലൂക്കിൽ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
ടോൾ നൽകാൻ വിസമ്മതിച്ച ഒരു സംഘം കാര്‍ യാത്രികര്‍ സേഷാഗിരിഹള്ളി ബംഗളൂരൂ-മൈസൂരൂ എക്‌സ്പ്രസ് വേയിലെ ടോള്‍ ഗേറ്റ് ജീവനക്കാരൻ പവൻ കുമാറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ മഞ്ജുനാഥിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മൈസുരുവിൽ നിന്നും ബംഗളുരുവിലേക്ക് കാറിൽ വരികയായിരുന്ന നാലു പേർ രാത്രി പത്ത് മണിയോടെയാണ് ടോള്‍ ഗേറ്റിലെത്തിയത്. ഇവർ ടോൾ അടയ്‌ക്കാൻ വിസമ്മതിക്കുകയും വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി വാക് തർക്കത്തിൽ ഏർപ്പെട്ടു. ഇതിന് പിന്നാലെ ടോള്‍ ഗേറ്റ് കടന്നുപോയ കാര്‍ യാത്രക്കാര്‍ പവന്‍ ഡ്യൂട്ടി കഴിഞ്ഞ് വരുന്നത് വരെ കാത്തിരുന്നശേഷം ആക്രമിക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: