ഇന്ത്യന്‍ പാര്‍ലമെന്റില്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍ക്കു വേണ്ടി ശക്തിയുക്തം വാദിച്ചവരില്‍ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലനും രാഹുല്‍ഗാന്ധിയുടെ മുത്തച്ഛന് ഫിറോസും വരെയുണ്ട്. ഇന്ത്യയുടെ ഈ പഴയകാല ചരിത്രങ്ങളൊക്കെ മറന്ന് സവര്‍ക്കറെ അപമാനിക്കുന്നതില്‍ രാഹുലും പുതുതലമുറ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റു നേതാക്കളും മത്സരിക്കുന്ന സ്ഥിതിവിശേഷം. മതമൗലികശക്തികള്‍ നിയന്ത്രിക്കുന്ന ഇന്നത്തെ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മനപ്പൂര്‍വ്വം അപഹസിക്കുന്ന സവര്‍ക്കര്‍ക്കായി ഫിറോസും എകെജിയും എന്തിനാണ് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിയത്. അതും മഹാത്മാഗാന്ധി വധക്കേസില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട ശേഷവും എന്തിനാണ് ഈ നേതാക്കള്‍ സവര്‍ക്കര്‍ക്കായി മുറവിളി കൂട്ടിയത്. 1950കളില്‍ മാത്രമല്ല, തൊണ്ണൂറുകളുടെ അവസാനം അടല്‍ ബിഹാരി വാജ്പേയി കേന്ദ്രത്തില്‍ അധികാരത്തിലേറും വരെ സവര്‍ക്കര്‍ ഇവര്‍ക്കെല്ലാം ആരാധ്യപുരുഷനായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സവര്‍ക്കറും അദ്ദേഹത്തിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും എതിര്ക്കപ്പെടേണ്ടതായത് അധികാരം നഷ്ടമായപ്പോള്‍ മാത്രമാണെന്ന് വ്യക്തം.
രാജ്യത്തിനായി മഹത്തായ സേവനം നിര്‍വഹിച്ച സവര്‍ക്കര്‍ക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി അവതരിപ്പിച്ച ബില്ലിന്മേല് ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് എ.കെ.ജിയും ഫിറോസും സവര്‍ക്കര്‍ക്കായി നിലപാടെടുത്തത്. യുപിയിലെ മഥുരയില്‍ നിന്ന് വിജയിച്ച സ്വതന്ത്ര അംഗമായ രാജാ മഹേന്ദ്രപ്രതാപ് സിങ് 1957 നവംബര്‍ 22നായിരുന്നു ഈ ബില്‍ ലോക്സഭയില്‍ കൊണ്ടുവന്നത്. വീരസവര്‍ക്കര്‍ മാത്രമല്ല, അരവിന്ദ ഘോഷിന്റെ സഹോദരനായ ബരീന്ദ്രകുമാര്‍ ഘോഷ്, സ്വാമി വിവേകാനന്ദന്റെ സഹോദരന് ഡോ. ഭൂപേന്ദ്രനാഥ ദത്ത എന്നിവരെ രാജ്യം ആദരിക്കണമെന്നായിരുന്നു മഹേന്ദ്രപ്രതാപ് സിങിന്റെ ബില്ലിലെ ആവശ്യം. ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ അന്നത്തെ ഡപ്യൂട്ടി സ്പീക്കറും പിന്നീട് ലോക്സഭാ സ്പീക്കറുമായിരുന്ന ഹുക്കുംസിങ് അനുവാദവും നല്കി. എന്നാല്‍ 48നെതിരെ 75 വോട്ടുകള്‍ക്ക് ബില്ലവതരണം പരാജയപ്പെട്ടു.
മഹേന്ദ്രപ്രതാപ് സിങ് ക്ഷോഭിച്ചുകൊണ്ട് സഭ വിട്ടിറങ്ങിയെങ്കിലും അപ്രതീക്ഷിത കോണുകളില്‍ നിന്നായിരുന്നു അദ്ദേഹത്തിന് പിന്തുണ ലഭിച്ചത്. അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായിരുന്ന എ.കെ ഗോപാലന് വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. സവര്‍ക്കറെ ആദരിക്കുന്ന ബില്ല് അവതരിപ്പിക്കണോ എന്നതില്‍ സഭയില്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു എകെജിയുടെ ആവശ്യം. ബില്‍ അവതരിപ്പിക്കുന്നതിനെ പോലും എതിര്‍ക്കുന്നത് ശരിയല്ലെന്നും എകെജി സഭയില്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ മുത്തച്ഛനും ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവുമായിരുന്ന ഫിറോസ് ജഹാംഗീര്‍ ഗണ്ഡി ആയിരുന്നു സവര്‍ക്കര്‍ വിഷയത്തില്‍ പിന്തുണയുമായെത്തിയ മറ്റൊരാള്‍. യുപിയിലെ റായ് ബറേലിയില്‍ നിന്നുള്ള എംപിയായിരുന്ന ഫിറോസ്, ബില്ലവതരണം തടഞ്ഞ നിലപാട് ഡപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസത്തിന് തുല്യമാണെന്ന് കുറ്റപ്പെടുത്തി. ലോക്സഭാ രേഖകളിലുള്ള ഈ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമം പ്രസിദ്ധപ്പെടുത്തിയിരുന്നു. സവര്‍ക്കര്‍ മരിച്ചപ്പോള്‍ ലോക്സഭയില്‍ അനുശോചന പ്രമേയം അവതരിപ്പിക്കാനുള്ള ജനസംഘ, പ്രജാസോഷ്യലിസ്റ്റ് എംപിമാരുടെ ശ്രമം, കീഴ്വഴക്കമില്ലെന്ന പേരില്‍ സ്പീക്കര്‍ തള്ളിയപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് അതിനെതിരെ അതിശക്തമായി രംഗത്തെത്തിത്. സിപിഐ എംപി എച്ച്.എന്‍.മുഖര്‍ജി സ്പീക്കറുടെ നിലപാടിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞതിങ്ങനെ, ”വീരസവര്‍ക്കറുടെ ദേഹാന്ത്യം ദേശീയ പ്രാധാന്യമുള്ള വിഷയമാണ്. അതിനാല്‍ തന്നെ പാര്‍ലമെന്റംഗങ്ങള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ രേഖപ്പെടുത്താന്‍ അവസരം ആവശ്യമാണ്”.
രോഗബാധിതനായി കിടന്ന സവര്‍ക്കര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതടക്കം അക്കാലത്ത് സ്വീകരിച്ച നടപടികളോരോന്നും രാഹുലിന്റെ വിവാദ പ്രസംഗത്തോടെ വീണ്ടും ചര്‍ച്ചയാവുകയാണ്. ലാല്‍ബഹാദൂര്‍ ശാസ്ത്രി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ മന്ത്രിയുടെ ഫണ്ടില്‍ നിന്ന് 3,900 രൂപ ആദ്യവും പിന്നീട് ആയിരം രൂപയും സവര്‍ക്കര്‍ക്കായി നല്കി. പിന്നീട് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1964 മുതല്‍ 66ല്‍ സവര്‍ക്കര്‍ അന്തരിക്കും വരെ പ്രതിമാസം 300 രൂപ ധനസഹായവും നല്‍കിയിരുന്നു. മരണാനന്തരം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ 1970 മേയ് 28ന് വീരസവര്‍ക്കറെ ആദരിച്ച് പ്രത്യേക സ്റ്റാമ്പും പുറത്തിറക്കി. സവര്‍ക്കര്‍ മരിച്ചപ്പോള്‍ പ്രചോദനം നല്കുന്ന വിപ്ലവകാരി എന്നായിരുന്നു ഇന്ദിര വീരസവര്‍ക്കറെ അനുസ്മരിച്ചത്.
മുംബൈയില്‍ സവര്‍ക്കര്‍ മെമ്മോറിയലിന് 11,000 രൂപ കേന്ദ്രധനസഹായം നല്കിയതും 1983ല്‍ സവര്‍ക്കര്‍ ജയന്തിയില്‍ 40 മിനുറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫിലിം ഡിവിഷന് പുറത്തിറക്കിയതും 1980ല്‍ സവര്‍ക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ദിരാഗാന്ധി അയച്ച കത്തില്‍ സവര്‍ക്കറെ ഭാരതത്തിന്റെ വീര സന്താനമായും സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ മുഖമായും പ്രശംസിച്ചതും പൊതുജന മധ്യത്തിലുള്ള രേഖകളാണ്. ഗാന്ധിവധക്കേസില്‍ ആരോപണ വിധേയനായ വ്യക്തിയെന്നറിഞ്ഞിട്ടും അന്ന് എന്തുകൊണ്ട് കോണ്‍ഗ്രസ് വീരസവര്‍ക്കറെ ആദരിച്ചു എന്നതാണ് ഇന്നുയരുന്ന ചോദ്യം. അതിനെല്ലാമുള്ള ഉത്തരം തൊണ്ണൂറുകളുടെ അവസാനം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്ത് ഭരണത്തിലെത്തി എന്നതു മാത്രമാവണം കാരണം. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാനായി കോണ്‍ഗ്രസുകാരേക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചതും പരിശ്രമിച്ചതും കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നത് ചരിത്ര വസ്തുതയാണ്. ഒന്നാം യുപിഎ സര്‍ക്കാര്‍ പോലും കമ്യൂണിസ്റ്റ് നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു. ഇക്കാലത്താണ് ഹിന്ദുത്വത്തേയും സവര്‍ക്കറേയും അപമാനിക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടന്നത്. 2003 ഫെബ്രുവരി 26ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വീരസവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിക്കുമ്പോഴേക്കും സവര്‍ക്കര്‍ക്കെതിരായ നിലപാട് കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു. തലേ ദിവസം പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിനെ സന്ദര്‍ശിച്ച സോണിയാഗാന്ധി, രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എപിജെ അബ്ദുള്‍ കലാം പ്രധാനമന്ത്രി വാജ്പേയിയുടേയും ഉപപ്രധാനമന്ത്രി അദ്വാനിയുടേയും സാന്നിധ്യത്തില്‍ വീരസവര്‍ക്കറുടെ പ്രതിമ അനാഛാദനം ചെയ്യുമ്പോള്‍ സാക്ഷിയായി മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറും ഉണ്ടായിരുന്നു. സോണിയാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചെങ്കിലും സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കാനുള്ള തീരുമാനമെടുത്ത പാര്‍ലമെന്റ് സമിതിയിലെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ സാന്നിധ്യം ചര്‍ച്ചയായി. പ്രണബ് കുമാര്‍ മുഖര്‍ജിയും ശിവരാജ് പാട്ടീലും സിപിഎം നേതാവും മുന്‍ ലോക്സഭാ സ്പീക്കറുമായിരുന്ന സോമനാഥ് ചാറ്റര്‍ജിയും സവര്‍ക്കര്‍ ചിത്രം സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് നിലപാടെടുക്കുകയായിരുന്നു. സമിതിയിലെ മറ്റൊരംഗമായിരുന്ന സിപിഐയുടെ ജെ. ചിത്തരഞ്ജനും മൗനം പാലിച്ചു.
സവര്‍ക്കറുടെ ഹിന്ദുമഹാസഭയുടെ അധ്യക്ഷനായിരുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ മകന് സോമനാഥ് ചാറ്റര്‍ജിക്ക് സവര്‍ക്കറെ എതിര്‍ത്ത് നിലപാടെടുക്കുക അസാധ്യമായിരുന്നു. എന്നാല്‍ ഫിറോസ് ഗണ്ഡിയും ഇന്ദിരാഗാന്ധിയും ആരാധിച്ചിരുന്ന വീരസവര്‍ക്കറെ അപമാനിക്കുന്നതില്‍ സോണിയക്കോ രാഹുലിനോ തെല്ലും മനസ്താപമില്ല എന്നതില്‍ കാര്യങ്ങള്‍ വ്യക്തവുമാണ്. സവര്‍ക്കര്‍ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെ ദല്‍ഹിയിലെ ഇടതു ചരിത്രകാരന്മാര് സോണിയയെ കണ്ട് ചര്‍ച്ച നടത്തുകയും സവര്‍ക്കര്‍ക്കെതിരെ പ്രചാരണം ശക്തമാക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ, പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയില്‍ പ്രണബ് മുഖര്‍ജിക്കും ശിവരാജ് പാട്ടീലിനുമെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ജെഎന്‍യുവിലെ പ്രൊഫസറായിരുന്ന കുപ്രസിദ്ധ ഇടതു ചരിത്രകാരന് ബിപന്‍ ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കങ്ങളെല്ലാം. സമാനമായ സ്ഥിതിവിശേഷമാണ് ഇന്ന് രാഹുല്‍ഗാന്ധിക്ക് ചുറ്റും നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാഹുല്‍ഗാന്ധിയുടെ പ്രചാരണ വിഭാഗത്തിന്റെ ചുമതലയിലുള്ളവര്‍ ജെഎന്‍യുവിലെ മുന്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ സന്ദീപ് സിങും മോഹിത് പാണ്ഡെയുമാണ്. സോണിയാ കോണ്‍ഗ്രസിന്റെ സവര്‍ക്കര്‍ വിദ്വേഷം വന്ന വഴി ഏതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: