Categories: Kerala

ദീന്‍ ദയാല്‍ അന്ത്യോദയ യോജന പദ്ധതി; കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 49.92 കോടി; മികവ് പുലര്‍ത്തിയതിനാല്‍ 15 കോടി രൂപകൂടി സംസ്ഥാനത്തിന്

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ യോജന.

Published by
പി.എന്‍. സതീഷ്

കൊല്ലം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ ദയാല്‍ അന്ത്യോദയ യോജന പദ്ധതിയില്‍ 2022-23 വര്‍ഷം കേന്ദ്ര നഗരകാര്യ ഭവനകാര്യ മന്ത്രാലയം കേരളത്തിന് നല്കിയത് 49.92 കോടി രൂപ. പദ്ധതി നടത്തിപ്പില്‍ മികവ് പുലര്‍ത്തിയതിനാല്‍ 15 കോടി രൂപകൂടി സംസ്ഥാനത്തിന് ലഭിക്കും. സംസ്ഥാനത്ത് കുടുംബശ്രീ മിഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി.  

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സാമൂഹ്യക്ഷേമ പദ്ധതിയാണ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ അന്ത്യോദയ യോജന. ഗ്രാമങ്ങളിലും നഗരങ്ങളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഈ പദ്ധതിക്ക് കീഴില്‍ നൈപുണ്യ പരിശീലനവും സാമ്പത്തിക  സഹായവും ലഭ്യമാണ്. 2014 സപ്തംബര്‍ 25നാണ് പദ്ധതി ആരംഭിച്ചത്. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനമായ സപ്തംബര്‍ 25 അന്ത്യോദയ ദിനം ആയി അറിയപ്പെടുന്നു.  

ഓരോ വ്യക്തിയുടെ നൈപുണ്യ വികസനത്തിനു വേണ്ടി 15,000രൂപ മുതല്‍ 18,000രൂപവരെ ചെലവഴിക്കും. മൈക്രോ സംരംഭങ്ങള്‍, സഹകരണസംഘ സംരംഭങ്ങള്‍ വഴി സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കും. മൈക്രോ സംരംഭങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും സഹകരണ സംഘ സംരംഭങ്ങള്‍ക്ക് 10ലക്ഷം രൂപയും വായ്‌പ ലഭിക്കും. ഏഴ് ശതമാനം പലിശ സബ്‌സിഡി ലഭിക്കും.  

13736 പേര്‍ക്ക് തൊഴില്‍ ലഭിച്ചു

പദ്ധതി പ്രകാരം 2021-22ല്‍ കേരളത്തില്‍ 13736 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ഉപജീവനമേഖലയില്‍ 5704 വ്യക്തിഗത സംരംഭങ്ങളും 1187 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിച്ചു. 24893 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 24860 പേര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കി. 47378 പേര്‍ക്ക് ലിങ്കേജ് വായ്‌പ (50,000 രൂപ വീതം 3360 എഡിഎസുകള്‍ക്ക്) 10000 രൂപ വീതം 41604 അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് വിതരണം ചെയ്തു. 19020 തെരുവ് കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്കി. 24 ഷെല്‍ട്ടര്‍ ഹോമുകള്‍ വിവിധ നഗരസഭകളിലായി പൂര്‍ത്തീകരിച്ചു.  

സംസ്ഥാന വിഹിതം ബാക്കി

കേന്ദ്രസര്‍ക്കാര്‍ വിഹിതത്തിനു പുറമെ സംസ്ഥാന വിഹിതംകൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 2022-23ല്‍ കേരള ബജറ്റില്‍ പദ്ധതിക്കായി 75 കോടിരൂപയാണ് വകയിരുത്തിരുത്തിയത്.  

കേന്ദ്രവിഹിതമായ 49.92 കോടിരൂപ കൈമാറിയെങ്കിലും സംസ്ഥാന വിഹിതം പൂര്‍ണമായി നല്കിയിരുന്നില്ല. 55.95ലക്ഷം രൂപ ബാക്കിയായിരുന്നു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആവര്‍ത്തിച്ച് കത്തെഴുതിയതിനെ തുടര്‍ന്ന് 55.95ലക്ഷം രൂപ നല്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കി.

Recent Posts