തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവല്പെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സിഡാക്) വികസിപ്പിച്ച സിഡാക് ടെട്രാ നെറ്റ് വര്‍ക്ക് (സിടിഎന്‍) കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി വകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ ഐഎഎസ് തിരുവനന്തപുരത്ത് നാളെ പുറത്തിറക്കും. വെള്ളയമ്പലത്തെ സി ഡാക് ക്യാമ്പസില്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് ഗ്രൂപ്പ് കോഓര്‍ഡിനേറ്റര്‍ സുനിതാ വര്‍മ, സിഡാക് ഡയറക്ടര്‍ ജനറല്‍ ഇ. മഗേഷ്, തിരുവനന്തപുരം സിഡാക് ഡയറക്ടര്‍ കലൈ സെല്വന് തുടങ്ങിയവര്‍ സംബന്ധിക്കും.
യൂറോപ്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരമാണ് സുരക്ഷിതവും, കാര്യക്ഷമവുമായ ഈ വയലസ്സ് സംവിധാനം സിഡാക് വികസിപ്പിച്ചിട്ടുള്ളത്. പൊലീസ്, മറ്റ് പൊതുസുരക്ഷാ സംവിധാനങ്ങള്‍, അഗ്നിശമനം, ആംബുലന്‍സ് തുടങ്ങിയ അവശ്യസേവനങ്ങള്‍, തീരസംരക്ഷണം, അതിര്‍ത്തി സുരക്ഷ, സൈന്യം, മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ മേഖലകളിലെ വാര്‍ത്താവിനിമയ ആവശ്യങ്ങള്‍ക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ബേസ് സ്റ്റേഷനുകള്‍, മൊബൈല്‍ ടെര്‍മിനലുകള്‍, ഡിസ്പാച്ചര്‍ യൂണിറ്റുകള്‍, വോയിസ് ലോഗര്‍, മറ്റ് വാര്‍ത്താ വിനിമയ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഗേറ്റ് വേകള്‍ തുടങ്ങി 25 ഓളം വ്യത്യസ്ത പ്രോഡക്ടുകളുടെ സഞ്ചയമാണ് സി ടി എന്‍.
ഗര്‍ഭാശയഗള അര്‍ബുദം (സെര്‍വിക്കല്‍ ക്യാന്‍സര്‍) പ്രാരംഭ ദിശയില്‍ കണ്ടുപിടിക്കുന്നതിനായി റീജിയണല്‍ ക്യാന്‍സര്‍ സെന്ററുമായി ചേര്‍ന്ന് സി ഡാക് തിരുവനന്തപുരം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള ധാരണാപത്രവും ചടങ്ങില്‍ ഒപ്പുവയ്ക്കും. സിഡാക് വികസിപ്പിച്ച ഈ സാങ്കേതികവിദ്യ സെര്വ്കല് ക്യാന്‍സറിന്റെ വ്യാപക സ്കാനിംഗ് സാധ്യമാക്കുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ക്യാന്‍സര്‍ സെന്ററുകളിലായി പതിനായിരത്തിലധികം പാപ്സ്മിയറുകള് വിശകലനം ചെയ്ത് ഈ സാങ്കേതികവിദ്യയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: