ന്യൂദൽഹി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതോടെ ദൽഹി ഹിന്ദുവിരുദ്ധ കലാപക്കേസ് പ്രതി ഉമർ ഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഖാലിദിന് ദൽഹി കോടതി ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
അതേ സമയം ഉമർ ഖാലിദ് വീണ്ടും തീഹാര്‍ ജയിലിൽ പോകുന്നത് സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ബോളിവുഡ് നടിയും ഇടത് സഹയാത്രികയുമായ സ്വര ഭാസ്കര്‍ പ്രതികരിച്ചത്. ധീരനായ യുവാവ് എന്നും നടി സ്വര ഭാസ്കർ ഉമർ ഖാലിദിനെ വിശേഷിപ്പിക്കുന്നു. ഇടക്കാല ജാമ്യം കഴിഞ്ഞ് ഖാലിദിനെ വീണ്ടും ജയിലിലടയ്‌ക്കുന്നത് അനീതിയാണെന്ന് സ്വര ട്വീറ്റ് ചെയ്തു. സ്വര ഭാസ്കറുടെ കോടതിവിരുദ്ധ പരാമർശങ്ങൾക്കെതിരെ നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധിച്ചിട്ടുണ്ട്.
ആക്ടിവിസ്റ്റ് ഖാലിദ പർവീൺ, ചലച്ചിത്രകാരൻ ഒനീർ, മാദ്ധ്യമ പ്രവർത്തകൻ സാഹിൽ റിസ്വി എന്നിവരും ഉമർ ഖാലിദിനെ പ്രകീർത്തിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടു. നല്ല ഭക്ഷണവും വിനോദങ്ങളുമായി തങ്ങൾക്കൊപ്പം ഒരാഴ്ച ചിലവഴിച്ച ഉമർ ഖാലിദിന് ‘താത്വികമായ‘ ബൂസ്റ്റർ ഡോസ് നൽകാൻ തനിക്ക് സാധിച്ചുവെന്ന് ജ്യോത്സന ഭാനു ട്വീറ്റ് ചെയ്തു.
2020 ഫെബ്രുവരി 24നാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ കലാപം അരങ്ങേറിയത്. കലാപത്തിൽ 53പേർ കൊല്ലപ്പെടുകയും 700 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് കലാപത്തിന് ഗൂഢാലോചന നടത്തിയ കേസിൽ സെപ്റ്റംബർ 14 നാണ് ഉമർ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഉമർ ഖാലിദ് പങ്കെടുത്ത യോഗങ്ങളിൽ കലാപ ഗൂഢാലോചന നടന്നതായി കോടതി കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പ്രകോപനപരമായ പ്രസംഗങ്ങളും വര്‍ഗ്ഗീയ കലാപത്തിന്റെ തീ ആളിക്കത്തിക്കാന്‍ സഹായിച്ചു.
…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: