Categories: Kerala

ടൈറ്റാനിയം തട്ടിപ്പ് കേസ്: മുഖ്യ ഇടനിലക്കാരി ദിവ്യാനായര്‍ കസ്റ്റഡിയില്‍; തട്ടിപ്പ് നടത്തിയത് 15 ദിവസത്തിനകം നിയമന ഉത്തരവ് കിട്ടുമെന്ന് വാഗ്ദാനം ചെയ്ത്

Published by

തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായര്‍ പോലീസ് കസ്റ്റഡിയില്‍. തട്ടിപ്പിനിരയായ ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെഞ്ഞാറമ്മൂട് പോലീസ് തിരുവനന്തപുരം ജേക്കബ് ജങ്ഷനിലെ ഇവരുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

കഴിഞ്ഞ ഒക്ടോബര്‍ 6 നാണ് വെഞ്ഞാറമ്മൂട് പോലീസ് ദിവ്യയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ദിവ്യാ ജ്യോതി എന്ന ഇവര്‍ നേരിട്ട് പണം കൈപ്പറ്റിയിട്ടുണ്ട്. ടൈറ്റാനിയം ലീഗല്‍ എജിഎം ശശികുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്. ദിവ്യാജ്യോതിയുടെ ഭര്‍ത്താവ് രാജേഷും പ്രതിയാണ്. പ്രേം കുമാര്‍, ശ്യാം ലാല്‍ എന്നിവരാണ് മറ്റുപ്രതികള്‍. പണം നല്‍കി ജോലി കിട്ടാതെ കബളിക്കപ്പെട്ടവരുടെ പരാതികളിലാണ്  കേസുകള്‍.

2018 ഡിസംബറില്‍ 75000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ട് തവണയായി 10 ലക്ഷം വാങ്ങിയെന്നാണ് കേസ്. പണം കൊടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ പോലീസിനെ സമീപിച്ചത്. 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്. 29 പേരില്‍ നിന്നായി 1.85 കോടി തട്ടിയെടുത്തെന്നാണ് കണക്ക് കൂട്ടുന്നത്.  

തട്ടിപ്പിന്റെ മുഖ്യ ഇടനിലക്കാരിയാണ് ദിവ്യ. ടൈറ്റാനിയത്തില്‍ വിവിധ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ പോസ്റ്റുകളിടും. വിവരം ചോദിച്ച് വരുന്നവര്‍ക്ക് ഇന്‍ബോക്‌സിലൂടെ മറുപടി നല്‍കും. ഒപ്പം പണവും ആവശ്യപ്പെടുകയാണ് പതിവ്. പ്രേംകുമാര്‍ എന്ന മൂന്നാം പ്രതിയുടെ സഹായത്തോടെ ശ്യാംലാല്‍ എന്നയാളാണ് പണം നല്‍കിയവരെ സമീപിക്കുന്നത്. ശ്യാംലാലിന്റെ വാഹനത്തിലാണ് പണം നല്‍കിയവരെ ടൈറ്റാനിയത്തിലേക്ക് ഇന്റര്‍വ്യുവിന് കൊണ്ടുപോകുന്നത്. ടൈറ്റാനിയം ലീഗല്‍ അസിസ്റ്റന്റ് ജനറല്‍മാനേജര്‍ ശശികുമാരന്‍ തമ്പിയാണ് ഇന്റര്‍വ്യൂ നടത്തുന്നത്.  

15 ദിവസത്തിനകം അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ കിട്ടുമെന്നായിരുന്നു തട്ടിപ്പ് സംഘം ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരുന്നത്. ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പിഎസ് സിക്ക് വിട്ടിട്ടില്ല. ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കും തട്ടില്‍ പങ്കുള്ളതായും സംശയിക്കുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക