തിരുവനന്തപുരം : ശബരിമലയിൽ തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ദർശന സമയം ഒരു മണികൂർ കൂടി വർധിപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
പുതിയ പരിഷ്കാരം വരുന്നതോടെ 19 മണിക്കൂർ ദർശനത്തിന് സമയം ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. അനന്തഗോപൻ പറഞ്ഞു. നിലവിൽ 18 മണിക്കൂറാണ് നട തുറക്കുന്നത്. അനുഭവ സമ്പത്തുള്ള പോലീസുകാരെ പതിനെട്ടാം പടിയിൽ നിയോഗിക്കും. ആർക്കും ദർശനം നിഷേധിക്കില്ലെന്നും അനന്തഗോപൻ പറഞ്ഞു. ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ദർശന സമയം കൂട്ടുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തീർഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കഴിഞ്ഞ സാഹചര്യത്തിലാണ് ഞായറാഴ്ച കോടതി സ്പെഷൽ സിറ്റിങ് നടത്തിയത്.
നിലയ്‌ക്കലിൽ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാനും തീരുമാനമായി. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തും. അതിനിടെ തിരക്ക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സന്നിധാനം എസ്പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കു മാറ്റി. പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദർശൻ സന്നിധാനം എസ്പിയാകും. തിരക്കു നിയന്ത്രിച്ചു പരിചയമുള്ളവരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: