മുംബൈ: ഛത്രപതി ശിവജി അതിക്രൂരനായ ഏകാധിപതി അഫ്സല് ഖാനെ വധിക്കുന്നതുള്‍പ്പെടെയുള്ള രംഗങ്ങളുള്ള ഹര് ഹര് മഹാദേവ് എന്ന മറാഠി ചിത്രത്തിന്റെ പ്രദര്‍ശനം ഗുണ്ടകളുമായി എത്തി തടഞ്ഞ എന്‍സിപി നേതാവും മുന്മന്ത്രിയുമായി ജിതേന്ദ്ര അഹ് വാദിനെ അറസ്റ്റ് ചെയ്തു. വര്‍ത്തക് നഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ന്യൂനപക്ഷ പ്രീണനവുമായി മഹാരാഷ്ട്രയില്‍ വളരുന്ന എന്‍സിപിയ്ക്ക് അഫ്സാല്ഖാനെ ഛത്രപതി ശിവജി വധിക്കുന്നത് രസിച്ചിട്ടില്ല. ഛത്രപതി ശിവജിയുടെ കൂടി ഭക്തരായി ചമയുന്നവര്‍ കൂടിയാണ് എന്‍സിപി എന്ന് ആരോപണമുണ്ട്. ഗുണ്ടകളുമായി തിയറ്ററില്‍ പടം കാണാന്‍ വരുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലാനും മാളിനെ കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കാനും ഇത് ഉദ്ധവ് താക്കറെയുടെ ഭരണമല്ലെന്ന് ബിജെപി തിരിച്ചടിച്ചിരുന്നു. അതിന് പിന്നാലെയാണ് ജിതേന്ദ്ര അഹ് വാദിനെ അറസ്റ്റ് ചെയ്തത്.
തിയറ്ററില്‍ തല്ലുകിട്ടിയ പ്രേക്ഷകനെ പണം നല്കി വായടപ്പിക്കാന്‍ ശ്രമിക്കുന്ന എന്‍സിപി നേതാവ് ജിതേന്ദ്ര അവ്ഹാദിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അധികാരത്തിലില്ലെന്നും ജിതേന്ദ്ര അഹ് വാദ് മനസ്സിലാക്കിയില്ലെങ്കില്‍, നിയമം അദ്ദേഹത്തിന് അത് മനസ്സിലാക്കിക്കൊടുക്കുമെന്ന് ബിജെപി മഹാരാഷ്ട്ര വനിതാവിഭാഗം അധ്യക്ഷ ചിത്ര വാഗ് അഭിപ്രായപ്പെട്ടിരുന്നു. ഹര് ഹര് മഹാദേവ് എന്ന സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരെ തല്ലുന്നത് ക്ഷമിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പ്രസ്താവിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ ന്യൂനപക്ഷ വിഭാഗം-ഹൗസിങ് മന്ത്രിയായിരുന്നു ജിതേന്ദ്ര അഹ് വാദ്.
ചിത്രത്തില്‍ ശിവജി മഹാരാജും അദ്ദേഹത്തിന്റെ അനുയായി ബാജി പ്രഭു ദേശ്പാണ്ഡെയും തമ്മിലുള്ള ഒരു സംഘട്ടനരംഗവും എന്‍സിപി നേതാവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ശിവജി മഹാരാജാവിന്റെ ജീവിതം വളച്ചൊടിച്ച് കാണിക്കുകയാണെന്നാണ് എന്‍സിപി നേതാവിന്റെ ആരോപണം. എന്നാല്‍ കെ.എ. കേലുസ്കാര്‍ ശിവജിയെക്കുറിച്ച് എഴുതിയ പുസ്തകം പഠിച്ചാണ് തിരക്കഥ എഴുതിയിരിക്കുന്നതെന്ന് സംവിധായകന് അഭിജിത് ദേശ് പാണ്ഡെ പറഞ്ഞു. എട്ടുവര്‍ഷത്തെ ഗവേഷണഫലമാണ് ഹര് ഹര് മഹാദേവ് എന്നും അഭിജിത് ദേശ് പാണ്ഡെ പറയുന്നു. അഫ്സല് ഖാന് എന്ന ക്രൂരനെ വധിക്കുന്ന ഛത്രപതി ശിവജിയുടെ കഥ പറയുന്ന വിവാദമായ ‘ഹര് ഹര് മഹാദേവ്’ എന്ന മറാഠി സിനിമയുടെ സംവിധായകന് അഭിജിത് ദേശ് പാണ്ഡെയ്ക്ക് പൊലീസ് സംരക്ഷണം നല്‍കിയിട്ടുണ്ട്. ഈ സിനിമയില്‍ രാജ് താക്കറെ ശബ്ദം നല്‍കിയിട്ടുണ്ട്.
അഫ്സല് ഖാന് എന്ന ക്രൂരനായ ഏകാധിപതി
ഭാരതീയ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ് ശിവജി മഹാരാജാവ് അഫ്സല് ഖാനെ വധിക്കുന്നത്. ഹിന്ദു ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുക, അവിടുത്തെ അമൂല്യമായ സ്വത്തുക്കള്‍ തട്ടിയെടുക്കുക, പൂജാരിമാരെയും മറ്റും ആട്ടിയോടിക്കുക അല്ലെങ്കില്‍ ക്രൂരമായി കൊല ചെയ്യുക- ഇതെല്ലാം അഫ്സല് ഖാന്റെ രീതികളായിരുന്നു. 1659ല്‍ ബിജാപൂരില്‍ നിന്നും വിതോബ ക്ഷേത്രം കൊള്ളയടിച്ചായിരുന്നു അഫ്സല് ഖാന്റെ പടയോട്ടം ആരംഭിച്ചത്. ശിവജി കുടുംബത്തിന്റെ കുലദേവതയായ ഭവാനിയുടെ ഇരിപ്പിടമായ തുല്‍ജാപൂരിലേക്കും അഫ്സല് ഖാന് മാര്‍ച്ച് ചെയ്തിരുന്നു. ഭാവനിയുടെ വിഗ്രഹം തകര്‍ക്കാനും ഭസ്മമാക്കാനും അഫ്സല് ഖാന് ഉത്തരവിട്ടിരുന്നു. ജെജുരിയിലെ ക്ഷേത്രവും നശിപ്പിച്ചു. ഇതിനിടെ ശിവജിയുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ശ്രമമുണ്ടായിരുന്നു. ഇതുവഴി ശിവജിയെ വിളിച്ചുവരുത്തി ചതിച്ചുകൊല്ലാനായിരുന്നു അഫ്സല് ഖാന്റെ ഗൂഢപദ്ധതി. ഒടുവില്‍ അഫ്സല്‍ഖാന്റെ ചതിയെ തിരിച്ചറിഞ്ഞ ശിവജി മറുതന്ത്രം പയറ്റി ആ ക്രൂരനായ ഏകാധിപതിയെ വധിക്കുന്നു. ഇത് സിനിമയില്‍കാണിച്ചതാണ് എന്‍സിപി നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഛത്രപതി ശിവജിയുടെ വ്യാജ ആരാധകരായി വിലസുന്ന എന്‍സിപിയുടെ മുഖം മൂടി വലിച്ചു കീറുന്നതാണ് ഈ രംഗം. ചരിത്രത്തിലെ ക്രൂരനായ ഏകാധിപതിയായ അഫ്സല് ഖാനെ വധിക്കുന്നത് ഛത്രപതി ശിവജിയുടെ ജീവിതത്തിലെ പ്രധാന അധ്യായമാണ്. ഛത്രപതി ശിവജിയുടെ ധീരതയും ദൈവാനുഗ്രഹവും രാഷ്ട്ര തന്ത്രജ്ഞതയും വിളിച്ചോതുന്ന അധ്യായമാണ് അഫ്സന്‍ ഖാനുമായുള്ള ഏറ്റുമുട്ടലും അതിലെ വിജയവും. എട്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം സിനിമയെടുത്ത സംവിധായകന് അഭിജിത് ദേശ് പാണ്ഡെ പറയുന്നു. അഫ്സല് ഖാനെ വധിക്കുന്നത് ഛത്രപതി ശിവജിയുടെ യഥാര്‍ത്ഥ ജീവിതകഥയുടെ ഭാഗമാണെന്നാണ്. .
ജിതേന്ദ്ര അഹ് വാദിന്റെ അറസ്റ്റിനെ എതിര്‍ത്ത് സുപ്രിയ സുലെ
മുകളില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് ജിതേന്ദ്ര അഹ് വാദിനെ അറസ്റ്റ് ചെയ്തതെന്ന് ശരത് പവാറിന്റെ മകളും എന്‍സിപി നേതാവുമായ സുപ്രിയ സുലെ. മഹാരാഷ്ട്ര പൊലീസ് നല്ലവരാണ്. എന്നാല്‍ മുകളില്‍ നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് അറസ്റ്റ്- ജിതേന്ദ്ര അഹ് വാദിനെ പിന്തുണച്ച് സുപ്രിയ സുലെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: