തിരുവനന്തപുരം: ഇന്ന് മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം. കെഎസ്ആര്‍ടിസി ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം നല്‍കണമെന്ന കരാര്‍ സര്‍ക്കാര്‍ ലംഘിച്ചതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നത്.
ഈ മാസം 20 ന് മുമ്പ് ശമ്പളം നല്കുവാന് സാധിക്കില്ലെന്നായിരുന്നു കെഎസ്ആര്‍ടിസി മാനേജ്മെന്റ് തൊഴിലാളികളെ അറിയിച്ചത്. തുടര്‍ന്നാണ് ബിഎംഎസ് അടക്കമുള്ള സംഘടനകള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നത്. ശമ്പള വിതരണത്തിലെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് തൊഴിലാളികളെ സമര മുഖത്തേയ്ക്ക് നയിക്കുന്നത്. സിഐടിയുവും സമരത്തില്‍ പങ്കാളികളാവും. അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സിഐടിയുവിന്റെയും തീരുമാനം. കൂടാതെ, കെഎസ്ആര്‍ടിസി നവീകരണത്തിനായി ബദല്‍ രേഖയും സിഐടിയു ഇന്ന് മുന്നോട്ട് വെയ്ക്കും. ട്രാന്‍സ്പോര്‍ട്ട ഭവന് മുന്നിലെ സമരം ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്യും.
ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് ബിഎംഎസിന്റെ സമര പ്രതിഷേധങ്ങള്‍. എഐടിയുസി നാളെ മുതല്‍ മഹാ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്മെന്റ് കഴിഞ്ഞ ദിവസം വിളിച്ച യോഗങ്ങള്‍ തൊഴിലാളി സംഘടനകള്‍ ബഹിഷ്കരിച്ചിരുന്നു. ശമ്പളം വൈകുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നാതായിരുന്നു തൊഴിലാളികള്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: