കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിക്ക് പിന്നാലെ താരസംഘടനയായ എഎംഎംഎയില്‍ വീണ്ടും രാജി. എഎംഎംഎയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന് ഹരീഷ് പേരടിയും രംഗത്തെത്തി. താരസംഘടന ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും സ്ത്രീവിരുദ്ധ നിലപാടുകള്‍ തുടരുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
തന്റെ പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരുലക്ഷം രൂപ തിരിച്ചുവേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാലാ പാര്‍വതി, ശ്വേതാ മേനോന്, കുക്കു പരമേശ്വരന് എന്നിവര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.
പീഡനപരാതി നല്കിയ നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയത് കടുത്ത നിയമലംഘനമാണെന്ന് ഏപ്രില്‍ 27ന് ചേര്‍ന്ന ഐസിസി യോഗം വിലയിരുത്തുകയും നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, മേയ് ഒന്നിന് എഎംഎംഎയുടെ അടിയന്തര നിര്‍വാഹകസമിതി യോഗത്തിനുശേഷം വാര്‍ത്താക്കുറിപ്പില്‍ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍നിന്ന് മാറി നില്‍ക്കുകയാണെന്ന് വിജയ് ബാബു അറിയിച്ചതായി ഭാരവാഹികള്‍ വ്യക്തമാക്കി. ഇതാണ് സമിതി അംഗങ്ങളെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: