കൊളംബോ: തനിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും ശക്തമാകുമ്പോള്‍ അധികാരം നിലനിര്‍ത്താനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോദാഭയ രജപക്ഷെ. സഹോദരന് മഹിന്ദ രജപക്ഷെ രാജിവച്ച് പുതിയ പ്രധാനമന്ത്രിക്ക് വഴിയൊരുക്കിയതിനു പിന്നാലെ ധനമന്ത്രി ബേസില്‍ രജപക്ഷെയെയും മറ്റുള്ള മന്ത്രിമാരെയും പുറത്താക്കി ഗോദാഭയ ദേശീയ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം തുടങ്ങി.
തന്റെ സര്‍ക്കാരില്‍ ചേരാന്‍ പ്രതിപക്ഷ കക്ഷികളോട് അഭ്യര്‍ഥിച്ച പ്രസിഡന്റ് പ്രമുഖ നേതാക്കള്‍ക്ക് കാബിനറ്റ് പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരുമിച്ച് ദേശീയ സര്‍ക്കാരുണ്ടാക്കി പ്രതിസന്ധി തരണം ചെയ്യാമെന്നാണ് വാഗ്ദാനം. എന്നാല്‍ പ്രതിപക്ഷം ക്ഷണം സ്വീകരിച്ചിട്ടില്ല. മാത്രമല്ല പലയിടങ്ങളിലും ഗോദാഭയയുടെ രാജിതേടിയുള്ള പ്രക്ഷോഭം കനത്തിട്ടുമുണ്ട്.
ഞായറാഴ്ച രാത്രിയിലാണ് മഹിന്ദരാജിവച്ചത്. പിന്നാലെ പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാരിലെ 26 മന്ത്രിമാരും രാജിവച്ചു. തുടര്‍ന്ന് അവശ്യകാര്യങ്ങള്‍ നോക്കി നടത്താന്‍ നാലു മന്ത്രിമാരെ പ്രത്യേകം നിയമിച്ചിട്ടുമുണ്ട്. സഹോദരന് ബേസില്‍ രജപക്ഷെയെ ധനമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയ സാഹചര്യത്തില്‍ അലി സാബ്രിയാണ് പുതിയ ധനമന്ത്രി.വിദേശകാര്യ വിദ്യാഭ്യാസ, റോഡ് നിര്‍മ്മാണ മന്ത്രിമാരെയാണ് അതേ സ്ഥാനത്ത്തുടരാന് അനുവദിച്ചത്.
അതിനിടെ ലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണര്‍ അജിത് നിവാര്‍ഡ് കബ്രാള്‍ രാജിവച്ചിട്ടുണ്ട്. മന്ത്രിമാരെല്ലാം രാജിവച്ച പശ്ചാത്തലത്തിലാണ് തന്റെ രാജിയെന്നും അജിത് ട്വിറ്ററില്‍ കുറിച്ചു. ഗവര്‍ണ്ണറുടെ രാജി കണക്കിലെടുത്ത് ബാങ്കിന്റെ അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്ന് ഭാവി നടപടികള്‍ ചര്‍ച്ച ചെയ്തു.
മന്ത്രിമാരുടെ കൂട്ടരാജി വെറും നാടകമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അത് ജനങ്ങള്‍ക്ക് ആശ്വാസം പകരാനുള്ള ആത്മാര്‍ഥമായ നടപടിയല്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള കളി മാത്രമാണ്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് രാജിവച്ച് പുതിയ സര്‍ക്കാരിന് വഴിതുറക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.
11 പാര്‍ട്ടികള്‍ അടങ്ങിയ ഭരണമുന്നണിയിലും ഭിന്നത രൂക്ഷമാണ്. മുഴുവന്‍ മന്ത്രിമാരെയും നീക്കി നാലു മന്ത്രിമാരെ നിലനിര്‍ത്തിയത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ നടപടിയാണെന്ന് ഘടകകക്ഷി നേതാക്കള്‍ പറയുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തന്നെ തുടരുകയാണ്. കരിഞ്ചന്തയില്‍ ഡീസല്‍ വില ലിറ്ററിന് 3000 രൂപയാണ്. ഒരു സമയം ഒരു ഗ്യാസ് ഏജന്‍സിയില്‍ നിന്ന് 50 സിലിണ്ടര്‍ മാത്രമാണ് നല്‍കുന്നത്. അതിനാല്‍ ദിവസങ്ങളോളം ക്യൂ നിന്നാലെ എല്‍പിജി ലഭിക്കൂ എന്നാണ് അവസ്ഥ.
ജനരോഷം ശക്തമായ സാഹചര്യത്തില്‍ ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്ട്സാപ്പ് ടെലിഗ്രാം എന്നിവക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.
രാജ്യത്ത് ഏര്‍പ്പെടുത്തിയ 36 മണിക്കൂര്‍ കര്‍ഫ്യൂ അവസാനിച്ചു. അടിയന്തരാവസ്ഥ അനിശ്ചിത കാലത്തേക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: