ഇറക്കത്ത് രാധാകൃഷ്ണന്
വേദോപനിഷത്തുകള്‍ രചിച്ച ഋഷീശ്വരന്മാര്‍ക്കും പുരാണങ്ങളും ഇതിഹാസങ്ങളും രചിച്ച ആചാര്യന്മാര്ക്കും ലഭിച്ച ബ്രഹ്മസായൂജ്യമാണ് വിഗ്രഹ നിര്‍മാതാക്കളും ചിത്രകാരന്മാരും ഇന്ന് ഏറെ ഫലപ്രദമാക്കി അനുഭവിക്കുന്നത്. ലക്ഷണമൊത്ത വിഗ്രഹങ്ങള്‍ മഹാമന്ത്രം പോലെ ശക്തിയേറിയതാണ്.
മന്ത്രങ്ങളില്‍ വാക്കുകള്‍ക്ക് കൃത്യമായ കണക്കുകളുണ്ട്. വിഗ്രഹ നിര്‍മാണത്തിനും കൃത്യമായ കണക്ക് പാലിച്ചാല്‍ മാത്രമേ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ദ്ധിക്കുകയുള്ളൂ. ആവശ്യമില്ലാത്ത ഒരു ചെറിയ പിശക് മതി വിഗ്രഹത്തിനോ ചിത്രത്തിനോ ഗുണം നഷ്ടപ്പെടാന്‍. പൂജാവിധി അനുസരിച്ച് നടത്തുന്ന അര്‍ച്ചനകളും യാഗങ്ങളും ലക്ഷണമൊത്ത വിഗ്രഹങ്ങളിലാണ് കൂടുതല്‍ ഫലവത്താകുന്നത്.
കരിങ്കല്ലിലും തടിയിലും ആഭരണങ്ങളിലും ക്യാന്‍വാസിലും ചായങ്ങളിലും കളമെഴുത്തിലുമെല്ലാം രൂപപ്പെടുന്ന ഈശ്വര രൂപങ്ങള്‍ക്ക് പ്രത്യേക വിധികളുണ്ട്. അപൂര്‍വ സൃഷ്ടികളെന്ന് വിശേഷിപ്പിക്കുന്ന രൂപങ്ങള്‍ ശില്പിയുടെയും ചിത്രകാരന്റേയും മനസ്സില്‍ ഭഗവാന് കാണിച്ചു കൊടുത്തതാണ.് കാവ്യം, ഗീതം, അഭിനയം, നൃത്തം, വാദ്യം, ചിത്രം, ശില്പം എന്നീ ഏഴ് കലകള്‍ക്കും അടിസ്ഥാന തത്ത്വങ്ങളുണ്ട.് അവ പാലിക്കുമ്പോഴാണ് മഹത്തരമായി മാറുന്നത്.
ചിത്രത്തില്‍ അനാവശ്യമായി കടന്നുവരുന്ന കറുത്ത കുത്ത്പോലും ചിത്രത്തെ അശുദ്ധപ്പെടുത്തും. കരിങ്കല്‍ ശില്പങ്ങളിലും ദാരുശില്പങ്ങളിലും ചുമര്‍ചിത്രങ്ങളിലും കളമെഴുത്തിലും ഇത്തരം തെറ്റുകള്‍ വരാതിരിക്കുവാന്‍ ശില്പികള് വളരെ ശ്രദ്ധിക്കും.
ദേവന്മാരുടേയും രാജാക്കന്മാരുടേയും അംഗങ്ങള്‍ക്കും ഉപാംഗങ്ങള്ക്കും രൂപങ്ങള്‍ക്കുമുണ്ട് കണക്കുകള്‍. അവ കൃത്യമായി പാലിക്കേണ്ടതുണ്ട്. ശരീരത്തിലെ പ്രധാന ഘടകങ്ങളായ മുഖം, മാറ്, വയറ്, കൈ, കാല് മുതലായ പ്രധാന ഘടകങ്ങളെ അംഗങ്ങള്‍ എന്നാണ് പറയുക. നെറ്റി, കണ്ണ്, മൂക്ക,് വായ് മുതലായ അംഗങ്ങളുടെ ഘടകങ്ങളെ ഉപാംഗങ്ങളെന്നു പറയുന്നു. അംഗോപാംഗ പ്രത്യംഗങ്ങളുടെയെല്ലാം കൃത്യമായ കണക്ക് ചിത്രകാരനും ശില്പിയും പരിപാലിക്കും.
കണ്ണുകള്‍ക്കും മുടിക്കുമുണ്ട് പ്രത്യേകതകളെന്ന് ചിത്രസൂത്രത്തില്‍ പറയുന്നുണ്ട്.
ചാപാകരം ഭവേന്നേത്രം
മത്സ്യോദരമഥാപി വാ
നേത്രമുല്പല പത്രാഭം
പത്മപത്രനിഭം തഥാ
ശംഖാകൃതിര് മഹാരാജ
പഞ്ചമം പരികീര്‍ത്തിതം
ചാപാകാരം ഭവേന്നേത്രം
പ്രമാണേന യവാസ്ത്രയേഃ
കണ്ണുകള്‍ വില്ലിന്റെ ആകൃതിയിലോ മത്സ്യോദരാകൃതിയിലോ ഉത്പലപത്രാകൃതിയിലോ താമരദളാകൃതിയിലോ ശംഖാകൃതിയിലോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഓരോരുത്തരുടെയും സ്വഭാവത്തിനനുസരിച്ച് ഇവയില്‍ മാറ്റമുണ്ടാകും.
ദൈത്യദാനവന്മാരെ കൂട്ടുപുരികം, വട്ടക്കണ്ണ്, ചുളിഞ്ഞ നെറ്റി മുതലായവകൊണ്ട് ഭയാനകമാക്കണം. ദേവതകള്‍ക്കും ഗന്ധര്‍വ്വന്മാര്‍ക്കും കിരീടം നല്‍കണം. മനുഷ്യരുടെ വലിപ്പത്തിന് പ്രത്യേകതകള്‍ ഉള്ളതിനാല്‍ ഹംസന്, ഭദ്രന്, മാളവ്യന്, രുചകന്, ശശകന് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഹംസന് 108 അംഗുലം വേണം. ഭദ്രന് 106 അംഗുലം, മാളവ്യന് 104, രുചകന് 100, ശശകന് 90 എന്നിങ്ങനെയുമുണ്ട് കണക്കുകള്‍. ശിരസ്സ്, നെറ്റി, മൂക്കിന്റെ നീളം, മൂക്കിനും ചുണ്ടിനുമിടയിലുള്ള വ്യാപ്തി, മേല്‍ചുണ്ട്, വായുടെ നീളം ഇവയ്ക്കുമുണ്ട് കണക്കുകള്‍.
മുടിക്കുമുണ്ട് പ്രത്യേകതകള്‍. കുന്തളം, ദക്ഷിണാവര്ത്തനം, തരംഗം, സിംഹ കേസരം, ജൂടടസരം, വര്‍ദ്ധനം എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്.
കുന്തളാ ദക്ഷിണവര്ത്താസ്തരങ്ഗാഃ
സിംഹ കേസരഃ
വര്ദ്ധരാ ജൂടടസരാ ഇത്യേതാഃ
കേശജാതയഃ
ദേവന്മാര്ക്കും അഞ്ച് വിഭാഗത്തില്‍പ്പെട്ട രാജാക്കന്മാര്ക്കും അസുരന്മാര്ക്കും ദേവതമാര്‍ക്കും ഗന്ധര്വ്വന്മാര്ക്കുമെല്ലാം ഇതുപോലെ ധാരാളം വ്യത്യസ്തതകളുണ്ട.് ഇവയെല്ലാം പാലിക്കുമ്പോഴാണ് നല്ല ചിത്രമെന്നും വിഗ്രഹമെന്നും വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: