കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പിഢീപ്പിച്ചെന്ന പരാതിയില്‍ മൊഴി നല്‍കാന്‍ കണ്ണൂര്‍ സ്വദേശിനിയായ യുവതി കൊച്ചിയില്‍ എത്തി. രാവിലെ 11.30ന് അഭിഭാഷകയോടൊപ്പം എളമക്കര പൊലീസ് സ്റ്റേഷനിലാണ് യുവതി എത്തിയത്.
തുടര്‍ന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രഹസ്യമൊഴിയെടുക്കാനായിരുന്നു ഇത്. യുവതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി.
തിരുവനന്തപുരം ഹൈടെക് സെല്ലാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പരാതി ആയതിനാല്‍ കേസ് അന്വേഷിക്കുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ ഉള്ളതായി എളമക്കര പോലീസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേസ് തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.
പത്ത് വർഷം മുൻപ് എറണാകുളം പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ വീട്ടിലേക്ക് ജോലി വാഗ്ദാനംചെയ്ത് വിളിച്ചുവരുത്തിയശേഷം ബാലചന്ദ്രകുമാര്‍ ബലാത്സംഗം ചെയ്‌തെന്നാണ് കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ പരാതി. പീഡനവിവരം പോലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ കാണിച്ച് ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അതിന് ശേഷം ദീര്‍ഘമായ വര്‍ഷങ്ങള്‍ തമ്മില്‍ കണ്ടില്ലെങ്കിലും പിന്നീട് ദിലീപുമായി ബന്ധപ്പെട്ട കേസിലാണ് മാധ്യമങ്ങളില്‍ ബാലചന്ദ്രകുമാറിനെ കണ്ടതെന്നും യുവതി പറയുന്നു.
















