ന്യൂദല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ (വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്) സമ്പൂര്‍ണ്ണമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ. മുരളീധരന്, എന്‍.കെ. പ്രേമചന്ദ്രന് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പദ്ധതിയുടെ സാങ്കേതികമായ വിശദാംശങ്ങള്‍ ഡിപിആറില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. സാങ്കേതി സാധ്യത റിപ്പോര്‍ട്ട് (ടെക്നിക്കല്‍ ഫീസിബിലിറ്റി റി്പ്പോര്‍ട്ട്) നല്‍കിയിട്ടില്ല.
സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് നിര്‍ബന്ധമായും നടത്തിയിരിക്കേണ്ട പരിസ്ഥിതി ആഘാത പഠനവും നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട് ഭൂമിയുടെ കൃത്യമായ കണക്കുകളും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ കേന്ദ്രബജറ്റില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉള്‍പ്പെടുത്താത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ ഇടതുനേതാക്കള്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. കെ-റെയില്‍ പദ്ധതി സംബന്ധിച്ച് കേരളത്തില്‍ ശക്തമായ വിവാദം ഉയരുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ ഈ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: