വാഷിംഗ്ടൺ: അമേരിക്കയിലെ ആറ് സ്റ്റേറ്റുകളില്‍ ആഞ്ഞടിച്ച 30ഓളം ചുഴലിക്കാറ്റുകളില്‍ ഏകദേശം100 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അര്‍കന്‍സാസ് മുതല്‍ കെന്‍റക്കിവരെയുള്ള പ്രദേശത്താണ് ചുഴലിക്കാറ്റ് ഏറ്റവും വലിയ നാശം വിതച്ചത്. ഇവിടെ മാത്രം 70ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ ചുഴലിക്കാറ്റെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. മിക്ക പട്ടണങ്ങളും അപ്പാടെ തകർന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
ഇവിടെ 100 പേരെങ്കിലും കൊല്ലപ്പെട്ടതായി കെന്‍റക്കി ഗവര്‍ണര്‍ ആന്‍റി ബെഷിയര്‍ പറഞ്ഞു. കെന്‍റക്കിയിലെ മെയ്ഫീല്‍ഡിലെ ഒരു മെഴുകുതി ഫാക്ടറിയില്‍ രാത്രിഷിഫ്റ്റില്‍ ജോലി ചെയ്തിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികം പേരും. ചുഴലിക്കാറ്റില്‍ ഈ ഫാക്ടറിക്കെട്ടിടം തകര്‍ന്നു. കെന്‍റക്കിയിലെ മെയ്ഫീൽഡ് പട്ടണം നിമിഷങ്ങൾക്കകം പൂർണമായി നിലം പൊത്തി.കെന്‍റക്കിയില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
227 മൈലുകളോളം ദൂരത്തില്‍ നാശമുണ്ടായതായി കെന്‍റക്കി ഗവര്‍ണര്‍ ആന്‍റി ബെഷിയര്‍ പറഞ്ഞു. മറ്റ് സ്ഥലങ്ങളിലുണ്ടായ ചുഴലിക്കാറ്റില്‍ ഇലിനോയ്‌സില്‍ ആറ് പേര്‍ മരിച്ചു. ഇവിടെ ആമസോണിന്റെ ഡിപ്പോയ്‌ക്കും നാശനഷ്ടമുണ്ടായി. ആമസോണിലെ തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.ടെനീസിയില്‍ നാല് പേരും അര്‍കന്‍സാസില്‍ രണ്ടും പേരും മരിച്ചു. മിസൂറിയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
















