തിരുവനന്തപുരം : സര്‍വ്വകലാശാലകളില്‍ നടക്കുന്ന രാഷ്ട്രീയ ബന്ധു നിയമനങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാകാത്ത ആളല്ല ഗവര്‍ണര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇതിനെ സര്‍ക്കാര്‍ എങ്ങിനെയെന്ന് കാണുന്നതെന്ന് വിശദമാക്കാനാണ് ഇന്നത്തെ പത്രസമ്മേളനമെന്നുള്ള മുഖവുരയോടെയാണ് മുഖ്യമന്ത്രി പ്രതികരണം ആരംഭിച്ചത്.
ചാന്‍സലര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങള്‍ ഖേദകരമാണ്. ഇത്തരം പ്രതികരണങ്ങള്‍ ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഒരാളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല. ചാന്‍സിലര്‍മാരുടെ അധികാരം കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഇനി അങ്ങോട്ട് ശ്രമിക്കുകയുമില്ല. സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ എടുക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും ആണെന്ന വാദം ശരിയല്ല. സര്‍ക്കാര്‍ അഭിപ്രായം അറിയിക്കും. അത് സ്വാഭാവിക പ്രക്രിയയാണ്. ഇതിന് ഉചിതമായ തീരുമാനം എടുക്കുക അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. ആ സ്വാതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ട്. വിമര്‍ശനം ഭയന്ന് തീരുമാനങ്ങള്‍ എടുക്കാതെ ഇരുന്നിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിന്റെ കുറ്റമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുക സ്വഭാവികമാണ്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരിക്കാറാണ് പതിവ്. ചര്‍ച്ച ചെയ്യുമ്പോള്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരും. ഗവര്‍ണര്‍ തനിക്കയച്ച കത്ത് തെറ്റിദ്ധാരണ വരുത്തും വിധം മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയാണ്. ഡിസംബര്‍ എട്ടിനാണ് ഗവര്‍ണര്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ച് കത്ത് അയച്ചത്. അതിന് അദ്ദേഹത്തിന് കൃത്യമായ രീതിയില്‍ മറുപടിയും നല്കി. മനസ്സാക്ഷിയ്ക്ക് വിരുദ്ധമായി ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കത്ത് ലഭിച്ചതിന് പിന്നാലെ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു.
ചീഫ് സെക്രട്ടറി, അഡീ ചീഫ് സെക്രട്ടറി എന്നിവര്‍ പോയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. അതിന് ശേഷം ധനമന്ത്രിയും ഗവര്‍ണറെ കണ്ടു. ഗവര്‍ണറോട് താന്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഗവര്‍ണറെ ഏതെങ്കിലും തരത്തിന് ബഹുമാനിക്കാത്ത സമീപനം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പൗരത്വ വിഷയത്തില്‍ പ്രമേയം വന്നപ്പോള്‍ ഗവര്‍ണര്‍ അതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുമായി ഏറ്റുമുട്ടുന്ന നയം സര്‍ക്കാരിനില്ല. ഗവര്‍ണറുമായി ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ മേഖലയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സമയത്തെ പ്രകടന പത്രികയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട് . ഇപ്പോള്‍ ഗവര്‍ണര്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം സംബന്ധിച്ച് ചില ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്ന് ഗവര്‍ണര്‍ക്കും അറിയാം. ഉന്നത വിദ്യാഭ്യാസ മേഖല കൂടുതല്‍ മുന്നോട്ടുപോകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഒരേ അഭിപ്രായമാണുള്ളത്. മേഖലയില്‍ എല്ലാം തികഞ്ഞെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും പിണറായി വ്യക്തമാക്കി. പ്രകടനപത്രികയിലെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെ ഭാഗവും അദ്ദേഹം വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: