തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പെരിങ്ങമല പറങ്കിമാംവിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്.ഭർത്താവ് അബ്ദുൾ റഹീമിനെ കാണാനില്ല. കൊലപാതക കാരണം എന്തെന്ന് വ്യക്തമല്ല. റഹിം തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലർക്കാണ്. നാസിലയുടെ കുടുംബ വീട്ടിലാണ് സംഭവം.
നാസിലയുടെ കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലും കുത്തേറ്റ മുറിവുകളുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. വ്യാഴാഴ്ച രാവിലെ 7ന് നാസിലയുടെ ഉമ്മ ബെഡ്റൂമിലെ കതക് തുറന്ന് നോക്കിയപ്പോഴാണ് നാസില ബീഗത്തെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ പാലോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. റൂറൽ എസ്പി സ്ഥലത്തെത്തി അന്വേഷണം നടത്തി.
നാസിലയ്‌ക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകള്‍ പോലും അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണര്‍ത്തുകയായിരുന്നു. മാത്രമല്ല അടുത്ത മുറിയിലുണ്ടായിരുന്ന നാസിലയുടെ മാതാപിതാക്കളും ഒന്നുമറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രി റഹിം മകള്‍ക്കും ഭാര്യയ്‌ക്കും മിഠായി നല്‍കിയതായി പറയുന്നുണ്ട്. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായും സംശയിക്കുന്നു.
നാസില മയങ്ങികിടക്കുമ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. ഒളിവിൽ പോയ അബ്ദുൾ റഹിമിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
















