തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനുള്ള ഉത്തരവ് ഇറങ്ങിയത് കേരളവും തമിഴ്നാടും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷം. മരംമുറിക്ക് അനുമതി നല്‍കുന്നത് കേരളത്തിന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കുന്ന മിനിട്സ് രേഖകകള്‍ പുറത്തുവന്നിരിക്കുകായാണ്. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്.
സംസ്ഥാന വനം, ജലവിഭവ വകുപ്പ് സെക്രട്ടറിമാരും തമിഴ്നാട് ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. തമിഴ്നാടിന് ടി.കെ. ജോസ് നല്കിയ മിനിട്സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്നും പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ അനുമതി നല്‍കാമെന്ന് വനം സെക്രട്ടറി തമിഴ്നാടിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
മരംമുറി ഉത്തരവ് ഏകപക്ഷീയമായ തീരുമാനമാണെന്ന് ആരോപിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറച്ചുവെയ്ക്കുന്നതിനായി ഇടത് സര്‍ക്കാര്‍ ഇയാളെ ബലിയാടാക്കുകയാണെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.
സെപ്തംബര്‍ 17ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും 25 ഉദ്യോഗസ്ഥര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുള്ളതാണ്. ഇതില്‍ ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിക്കുന്നത് കേരളത്തിന്റെ പരിഗണനയിലാണെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് കൂടാതെ മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നല്‍കുന്നതും പരിഗണനയിലെന്ന് അറിയിച്ചിട്ടുണ്ട്. റോഡ് നിര്‍മാണം നടത്താതെ ഡാം ബലപ്പെടുത്താന്‍ കഴിയില്ലെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കത്തില്‍ പറയുന്നു. മിനിട്സ് നവംബര്‍ രണ്ടിന് തമിഴ്നാടിന്റെ അംഗീകാരത്തിനായി അയച്ചു. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നല്‍കിയത്.
മരം മുറി ഉത്തരവ് വിവാദമായപ്പോള്‍ സര്‍ക്കാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നടപടിക്രമങ്ങള്‍ പാലിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചന് തോമസ് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: