കോഴിക്കോട്: സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡ് വ്യാജരേഖയുണ്ടാക്കിയെന്ന കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ ബിലീവേഴ്‌സ് ചര്‍ച്ച് മേധാവി കെ.പി. യോഹന്നാനും സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെട്ട വന്‍ ഗൂഢാലോചന. ഹാരിസണ്‍സിന്റെ കൈവശമുണ്ടായിരുന്ന കോടാനുകോടികള്‍ വില മതിക്കുന്ന, ചെറുവള്ളി എസ്‌റ്റേറ്റ് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന കെ.പി. യോഹന്നാന്റെ ആവശ്യ പ്രകാരമാണിത്.
സര്‍ക്കാര്‍ കൊടുത്ത കേസുകള്‍ നിലനില്‍ക്കെ, അവയില്‍, ‘പ്രതിയായ’ യോഹന്നാനെ സെക്രട്ടേറിയറ്റില്‍ ഔദ്യോഗികമായി ക്ഷണിച്ചു വരുത്തി ചീഫ് സെക്രട്ടറി നടത്തിയ ചര്‍ച്ചയിലെ വ്യവസ്ഥകളില്‍ മുഖ്യമാണ് കേസ് റദ്ദാക്കല്‍. ശബരിമല വിമാനത്താവള പദ്ധതിക്ക് പ്രധാനമന്ത്രിയുടെ സര്‍വവിധ പിന്തുണയുമുണ്ടെന്ന മുഖ്യമന്ത്രിയുടെ ദല്‍ഹി പ്രഖ്യാപനത്തിന്റെ പത്താം ദിവസമായിരുന്നു (ജൂലൈ 23ന് വൈകിട്ട് അഞ്ചരയ്‌ക്ക്) യോഹന്നാനെ പങ്കെടുപ്പിച്ച യോഗം.
വിമാനത്താവളത്തിനുള്ള സ്ഥലം സംബന്ധിച്ച ഒരു വിവാദവും വിശദാംശവും പ്രധാനമന്ത്രിയുമായുള്ള ഹ്രസ്വ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചിട്ടില്ല. കേന്ദ്ര സഹകരണം പ്രതീക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പല പദ്ധതികളില്‍ ഒന്നു മാത്രമായിരുന്നു വിമാനത്താവളം. എന്നാല്‍, ദല്‍ഹിയില്‍ അത് വന്‍ പ്രഖ്യാപനമാക്കി, കേരളത്തില്‍ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
പ്രധാനമന്ത്രിക്ക് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍വേ നടത്താന്‍ അനുവദിക്കണമെന്നായിരുന്നു യോഹന്നാനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. യോഗത്തില്‍ ഡോ. കെ.പി. യോഹന്നാനെ (മാര്‍ അത്താനാസിയോസ് യോഹാന്‍ മെത്രാപ്പോലീത്ത) കൂടാതെ ചീഫ് സെക്രട്ടറി, കോട്ടയം കളക്ടര്‍, കെഎസ്ഐഡിസി എംഡി, ഗോസ്പല്‍ ഫോര്‍ ഏഷ്യ ആയിരുന്ന ഇപ്പോഴത്തെ അയന ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എന്നിവരാണ് പങ്കെടുത്തത്.
പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഹാരിസണ്‍സ് വ്യാജ രേഖക്കേസിലെ പ്രതിയാണ് കെ. പി. യോഹന്നാന്‍. ഹാരിസണ്‍സ് വ്യാജ രേഖയുണ്ടാക്കി യോഹന്നാന് കൈമാറിയതാണ്. വാങ്ങുമ്പോള്‍ ഇക്കാര്യം യോഹന്നാന് അറിയാമായിരുന്നു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവില്‍ കേസ് കോടതിയിലുണ്ട്. അതിലും യോഹന്നാന്‍ പ്രതിയാണ്. ചെറുവള്ളി ഭൂമി സര്‍ക്കാരിന്റേതാണെന്ന് വാദിച്ച് കോട്ടയം പാലാ സബ്കോടതിയില്‍ സര്‍ക്കാര്‍ തന്നെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്, അതും യോഹന്നാനെതിരേ. ഈ കേസുകള്‍ തീര്‍പ്പാക്കണമെന്നാണ് ചര്‍ച്ചയില്‍ യോഹന്നാന്‍ വച്ച ഉപാധി.
പാലാ കോടതിയിലെ സര്‍ക്കാര്‍ കേസില്‍, കക്ഷി ചേരാന്‍ വ്യക്തികളുടെയും സംഘടനകളുടേതുമായി 31 അപേക്ഷകളുണ്ട്. അതിനാല്‍, സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഇനി കേസ് തീര്‍ക്കാനാവില്ല. കക്ഷി ചേരാനുള്ള ഹര്‍ജികള്‍ തള്ളണമെന്ന് കോടതിയില്‍ ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ തീരുമാനം.
വ്യാജരേഖയെന്ന് കണ്ടെത്തിയത് 2013ല്‍
ചെറുവള്ളി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് ഹാരിസണ്‍സ് കമ്പനിയുടെ കൈവശമുള്ള രേഖകള്‍ വ്യാജമെന്ന് 2013ല്‍, യുഡിഎഫ് ഭരണ കാലത്ത്, വിജിലന്‍സ് ഡിവൈഎസ്പി കണ്ടെത്തിയതാണ്. 1923ലെ 1600-ാം നമ്പര്‍ പ്രമാണ രേഖ വ്യാജമാണെന്ന് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് കണ്ടെത്തിയ റിപ്പോര്‍ട്ടുണ്ട്. അത് തള്ളിയാണ് പിണറായി സര്‍ക്കാരിന്റെ പുതിയ വിജിലന്‍സ് റിപ്പോര്‍ട്ട്. വ്യാജരേഖക്കേസിലെ എഫ്ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹാരിസണ്‍സ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്കിയ ഹര്‍ജികളും തള്ളിയിരുന്നതാണ്.
വിജിലന്‍സ് കേസ് അവസാനിപ്പിക്കുക, രേഖ വ്യാജമല്ലെന്ന് തെളിഞ്ഞെന്ന വാദത്തില്‍ ചെറുവള്ളി ഭൂമി ഇടപാട് നിയമവിധേയമാക്കുക, ശബരിമല വിമാനത്താവളം സാധ്യമായെന്ന് പ്രചരിപ്പിക്കുക, ഹാരിസണ്‍സ് കമ്പനിയുടെ ശേഷിക്കുന്ന ഒരു ലക്ഷം ഏക്കര്‍ ഉള്‍പ്പെടെ മുഴുവന്‍ കൈയേറ്റ ഭൂമിക്കും അതത് കമ്പനികള്‍ക്കും അവകാശം നല്കുക എന്നിവയായിരുന്നു സര്‍ക്കാര്‍ പദ്ധതി.
ഇതില്‍ ദൈവത്തിന്റെ കൈയുണ്ട്: സുശീലാ ഭട്ട്
”ജീവിതത്തില്‍ ഇതുവരെ ഒരു കേസിലും കക്ഷി ചേരാത്ത ആളാണ് ഞാന്‍. അഭിഭാഷകയെന്ന നിലയില്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ട്. പക്ഷേ, ആദ്യമായി ഞാന്‍ കേസില്‍ കക്ഷിയാകുകയാണ്. കാരണം, അത് കോടതിയുടെ നിര്‍ദേശമാണ്, അതിലുപരി, അതിനു പിന്നില്‍ ദൈവത്തിന്റെ കൈയാണ്,” ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരിന്റെ മുന്‍ സ്പെഷല്‍ പ്ലീഡറായ അഡ്വ. സുശീല ഭട്ട് ജന്മഭൂമിയോട് പറഞ്ഞു.
അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പല വമ്പന്മാര്‍ വ്യാജ രേഖയുണ്ടാക്കി കൈയടക്കി വച്ചിരിക്കുന്നുവെന്ന് രേഖാമൂലം സ്ഥാപിച്ചയാളാണ് സുശീല ഭട്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച സുശീല ഭട്ടിനെ 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ നാളുകളില്‍ത്തന്നെ ആ സ്ഥാനത്തുനിന്ന് നീക്കി. അന്ന് ഹൈക്കോടതിയില്‍ നിന്നിറങ്ങി, അഭിഭാഷക ജോലി വിട്ടു, കര്‍ണാടകയിലാക്കി താമസം.
ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കേസില്‍ കോടതി സ്വയം, സുശീല ഭട്ടിന്റെ അഭിപ്രായം ചോദിച്ചിരിക്കുകയാണ്. ”ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല, ഇങ്ങനെയൊരു തിരിച്ചുവരവ്. പക്ഷേ, ഇതിന് പിന്നില്‍ ദൈവേച്ഛ ഉണ്ടെന്നാണ് എന്റെ വിശ്വാസം. കോടതി എന്നില്‍ വിശ്വാസവും അര്‍പ്പിച്ചിരിക്കുന്നു. ഞാന്‍ അതനുസരിക്കണം, കോടതി നിശ്ചയിക്കുന്നതിനനുസരിച്ച് കേസ് പോകും,” അവര്‍ പറഞ്ഞു. നവംബര്‍ 22ലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. അതിനു മുമ്പ് റിപ്പോര്‍ട്ട് നല്കുമെന്നും സുശീല ഭട്ട് പറഞ്ഞു.
















