ന്യൂദല്‍ഹി: ജാതി സെന്‍സസ് വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചാണ് പ്രധാനമന്ത്രി സംസാരിച്ച് തുടങ്ങിയത്. യോഗത്തിന്റെ അജണ്ടയിലേക്കും നിതീഷ് കുമാറിന്റെ അവതരണത്തിലേക്കും കടക്കുന്നതിന് മുന്‍പ് ലാലുവിന്റെ ആരോഗ്യത്തെക്കുറിച്ച് മകന്‍ തേജസ്വി യാദവിനോട് മോദി നിരവധി ചോദ്യങ്ങള്‍ ചോദിച്ചത് സംഘത്തെ ആശ്ചര്യപ്പെടുത്തിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി ‘എന്‍ഡിടിവി’ റിപ്പോര്‍ട്ട് ചെയ്തു.
ശ്വസനത്തിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ ഇടയ്‌ക്കിടെ ആശുപത്രിയില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് 73-കാരനായ ലാലു പ്രസാദ് യാദവ്. വൃക്ക, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. അഴിമതിക്കേസില്‍ ജയിലിലായിരിക്കെ, രാഷ്‌ട്രീയ ജനതാദള്‍(ആര്‍ജെഡി) അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ ജനുവരിയിൽ ദല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിലില്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള ജയില്‍ ആശുപത്രിയിലാണ് ശിക്ഷാ കാലയളവില്‍ ഭൂരിഭാഗവും അദ്ദേഹം ചെലവഴിച്ചത്.
‘ലാലു ജിക്ക് എങ്ങനെയുണ്ട്?’ എന്ന് തേജസ്വി യാദവിനോട് പ്രധാനമന്ത്രി ചോദിച്ചതായാണ് വിവരം. ലാലു പ്രസാദ് യാദവിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തേജസ്വി മോദിയോട് വിവരിച്ചു. ജാതി സെന്‍സസിന്റെ കാര്യത്തില്‍ പ്രതിനിധി സംഘത്തിലെ ഓരോരുത്തര്‍ക്കും പറയാനുള്ളത് പ്രധാനമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടുവെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം നിതീഷ് കുമാര്‍ പറഞ്ഞു. ഉചിതമായ തീരുമാനമെടുക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ബിഹാര്‍ നിയമസഭ രണ്ടു തവണ ജാതി സെന്‍സസിനെ അനുകൂലിച്ച് പ്രമേയം പാസിക്കിയതും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
















