തിരുവനന്തപുരം: മകള്‍ നിമിഷാ ഫാത്തിമയെ ഇന്ത്യയിലെത്തിക്കണമെന്ന് വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അമ്മ ബിന്ദു സമ്പത്ത്. താലീബാന്‍ തീവ്രവാദികള്‍ മോചിപ്പിച്ച 5000 ഭീകരരില്‍ നിമിഷ ഉള്‍പ്പെടെ എട്ട് മലയാളികള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബിന്ദു പ്രതികരണവുമായി രംഗത്തുവന്നത്. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാമെന്നും ബിന്ദു പറഞ്ഞു.
നിമിഷ ഫാത്തിമയേയും കുട്ടിയേയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് കേരളഹൈക്കോടതിയില്‍ ബിന്ദു നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഹേബിയസ് കോര്‍പ്പസ് ആയി കണക്കാക്കാന്‍ സാധിക്കില്ലെന്നും ആവശ്യമെങ്കില്‍ സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ഹര്‍ജി ബിന്ദു പിന്‍വലിച്ചു.
തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമ, കാസര്‍കോട് സ്വദേശിനി അയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍, നബീസ, മറിയം എന്നിവരാണ് കാബൂളിലെ തടവിലുണ്ടായിരുന്നത്. ഇവരുടെ ജിഹാദികളായ ഭര്‍ത്താക്കന്മാര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാന്‍ ജനകീയ സര്‍ക്കാര്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന കൊടും ഭീകരരടങ്ങുന്ന 5000 ല്‍ അധികം പേരെയാണ് കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി ജയിലുകളില്‍ നിന്നും താലീബാന്‍ മോചിപ്പിച്ചിരക്കുന്നത്. 21 പേരാണ് ഇന്ത്യയില്‍ നിന്നും ഐഎസ് പ്രവര്‍ത്തനത്തിനായി രാജ്യംവിട്ടത്. ഇവര്‍ മറ്റേതെങ്കിലും രാജ്യങ്ങള്‍വഴി ഇന്ത്യയിലേയ്‌ക്ക് കടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാല്‍ രാജ്യത്തെ തുറമുഖങ്ങളിലും അതിര്‍ത്തികളിലും കനത്ത ജാഗ്രതയിലാണ്.
അഫ്ഗാനില്‍ ഐഎസിനെ വച്ചുവാഴിക്കില്ലെന്നായിരുന്നു താലിബാന്റെ പ്രഖ്യാപനം. ഇതോടെ, ഐഎസ് തീവ്രവാദികള്‍ ഇവരുടെ ശത്രുക്കളായി മുദ്രകുത്തി വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് താലീബാന്‍ തീവ്രവാദികളെ ജയില്‍ മോചിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
















