തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാതന്ത്ര്യദിനം ആചരിക്കുമ്പോള്‍ പൊളിയുന്നത് അവരുടെ മറ്റൊരു ഇരട്ടത്താപ്പ് കൂടി. സിപിഎമ്മിന്റെ അവകാശവാദവും യാഥാര്‍ഥ്യവും രണ്ടാണെന്നത് തെളിയിക്കാന്‍ അവസരം.
രണ്ടാം ലോകമഹായുദ്ധത്തില്‍ ഫാസിസത്തിനെതിരായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായി ദേശീയസമരം നിര്‍ത്തിവച്ച് ബ്രിട്ടനെ അനുകൂലിക്കുക എന്നതായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നയം. ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം റഷ്യയും അണി ചേര്‍ന്നതോടെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ അങ്ങനെയൊരു നിലപാട് സ്വീകരിച്ചത്.
തുടര്‍ന്ന് 1934ല്‍ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം 1942ല്‍ ബ്രിട്ടന്‍ നീക്കുകയും ചെയ്തു. ബ്രിട്ടിഷ് അനുകൂലികളായി മാറിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ പല നേട്ടങ്ങളുമുണ്ടായി. ഇക്കാലത്ത് പാര്‍ട്ടി അംഗസംഖ്യ 5000ല്‍ നിന്ന് 30,000 ആയി ഉയര്‍ന്നു.
1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അതംഗീകരിച്ചില്ല. ഇന്ത്യയ്‌ക്കു കിട്ടിയത് യഥാര്‍ഥ സ്വാതന്ത്ര്യമല്ലെന്നും ജന്മി-കുടിയാന്‍ വ്യവസ്ഥിതിയുടെയും മുതലാളി-തൊഴിലാളി ചൂഷണത്തിന്റെയും ദുരവസ്ഥ മാറാതെ സ്വാതന്ത്ര്യം പൂര്‍ണമാവില്ല എന്നതുമായിരുന്നു നിലപാട്. സായുധസമരത്തിലൂടെയുള്ള വിപ്ലവമല്ലാതെ അതിനു മാര്‍ഗമില്ലെന്നും ആയിരുന്നു പാര്‍ട്ടി നിലപാട്. ഓഗസ്റ്റ് 15നെ ആപത്ത് 15 എന്ന് പരിഹസിച്ച് കരിദിനമാചരിച്ചു. 1948ല്‍ കല്‍ക്കട്ട തീസിസില്‍ പാര്‍ട്ടി സ്വാതന്ത്ര്യം വഞ്ചനയാണെന്ന നയം സ്വീകരിച്ചു.















