കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ മേഖലകള്‍ പിടിച്ചടക്കിയ താലിബാന്‍ ഭീകരര്‍ തങ്ങള്‍ കരസ്ഥമാക്കിയ മേഖലകളില്‍ ശരിയത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചു തുടങ്ങി. കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.
നിംറസ് പ്രവിശ്യയുടെ തലസ്ഥാനമായ സാരഞ്ച് നഗരവും ഹെല്‍മണ്ട മേഖലയിലെ ലഷ്‌ക്കര്‍ ഗാ നഗരവുമാണ് ഏറ്റവും ഒടുവിലായി താലിബാന്‍ കീഴടക്കിയത്. അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയെ താലിബാന്‍ ഭീകരര്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയിരുന്നു.
ഏതാനും ദിവസം മുമ്പ് ഭീകരര്‍ പിടിച്ചടക്കിയ ഗസ്‌നി, ബഡാക്ഷാന്‍, തക്ഹാര്‍ എന്നീ പ്രദേശങ്ങളില്‍ താലിബാന്‍ ശരിയത്ത് നിയമം നടപ്പാക്കിത്തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഫത്വ അവര്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. പന്ത്രണ്ടു വയസു കഴിഞ്ഞ പെണ്‍കുട്ടികളെയും വിധവകളെയും തങ്ങളുടെ പോരാളികള്‍ക്കു വേണ്ടി പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ചാണ് ഫത്വ. അഫ്ഗാന്‍ സൈനികരുടെ കുടംബങ്ങളെയും ഭീകരര്‍ ലക്ഷ്യമിടുകയാണ്. അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുന്നുമുണ്ട്.
പലയിടങ്ങളിലും അഫ്ഗാന്‍ സൈനികരും താലിബാനും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പാകിസ്ഥാന്റെയും മറ്റും പിന്തുണയുള്ളതിനാല്‍ താലിബാന് മികച്ച ആയുധങ്ങളുണ്ട്. പരിശീലനവും ലഭിക്കുന്നുണ്ട്. ആയുധബലത്തില്‍ അഫ്ഗാന്‍ സൈന്യം താലിബാന് പിന്നിലാണ്.
താലിബാന്‍ മുമ്പത്തെ പോലെയല്ലെന്നും അവര്‍ക്ക് വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നുമുള്ള വാദം അഫ്ഗാന്‍ ജനങ്ങള്‍ തള്ളുകയാണ്. ശരിയത്തു പോലുള്ള കടുത്ത ഇസ്ലാമിക നിയമങ്ങള്‍ അവര്‍ പഴയ പോലെ അടിച്ചേല്‍പ്പിക്കുന്നുണ്ട്, പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നുണ്ട്. പര്‍ദ ധരിക്കാത്തവരെ കൊല്ലുകയാണ്, അവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം അഫ്ഗാനില്‍ മുഖം മറച്ച് പര്‍ദ ധരിക്കാത്ത പെണ്‍കുട്ടിയെ താലിബാന്‍ ഭീകരര്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവച്ചുകൊന്നിരുന്നു. നസീനീന്‍ എന്ന 21 കാരിയാണ് താലിബാന്റെ കൊടുംക്രൂരതയ്‌ക്ക് ഇരയായത്. മുസ്ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ താലിബാന്‍ പര്‍ദ നിര്‍ബന്ധമാക്കിയിരുന്നു.
നൂറിലേറെ ജില്ലകള്‍ താലിബാന്‍ പിടിച്ചെടുത്തുവെന്നാണ് സൂചന. അഫ്ഗാന്‍ സര്‍ക്കാരിന് മന്‍തൂക്കമുള്ള സ്ഥലങ്ങളില്‍ കടുത്ത യുദ്ധമാണ് നടക്കുന്നത്. അവിടങ്ങളും താലിബാന്‍ പിടിക്കുമെന്ന ആശങ്ക വ്യാപകമായിട്ടുമുണ്ട്.
















