തിരുവനന്തപുരം:യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിയായി നാളെനിയമസഭയില്‍ ഉണ്ടാകരുത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്നലെ പറഞ്ഞത്.സത്യസന്ധമായി നടക്കേണ്ട കേസന്വേഷണത്തില്‍ നിന്ന് പരാതിക്കാരിയെ, തന്റെ രാഷ്‌ട്രീയ സ്വാധീനവും ഔദ്യോഗിക പദവിയും ഉപയോഗിച്ച് പരാതിയില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയെന്ന ഗുരുതരമായ കുറ്റമാണ് മന്ത്രി ചെയ്തത്. മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്ത ശശീന്ദ്രന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലന്നും ഒക്കെ വി.ഡി സതീശന്‍ പറഞ്ഞിരുന്നു.
അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഇന്നത്തെ നിയമസഭാ സമ്മേളനത്തിന്റെ എന്തൊക്കെയോ നടക്കുമെന്ന് പലരും പ്രതീക്ഷിച്ചു. വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും കാര്യമായ ഗൗരവത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി പൂര്‍ണ്ണമായി മന്ത്രിയെ പിന്തുണച്ചതോടെ പ്രതിപക്ഷ പ്രതിഷേധം സാധാരണപോലുള്ള പ്രസംഗത്തിലും പേരിനുള്ള ഇറങ്ങിപ്പോകലിലും അവസാനിച്ചു.
കുണ്ടറ പീഡനക്കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ യുവതിയുടെ പിതാവുമായി നടത്തിയ സംഭാഷണം നീതി നിഷേധിക്കാനുള്ള ഇടപെടലിന്റെ തെളിവാണെന്ന് അടിയന്ത്ര പ്രമേയവതരണാനുമതി തേടിയ പി സി വിഷ്ണുനാഥ് പറഞ്ഞു. കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് ഉണ്ടായതെന്നും വിഷ്ണുനാഥ് പറഞ്ഞു.
ശശീന്ദ്രന്‍ ചെയ്തത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടുക മാത്രമാണെന്നും പൊലീസ് കേസെടുക്കാന്‍ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നുമാണ് നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചത്. എന്‍സിപി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. എന്‍സിപി സംസ്ഥാന ഭാരവാഹി പത്മാകരന്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന പരാതിയില്‍ രണ്ട് പേരെയും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്‌റ്റേഷനില്‍ ഹാജരായില്ല. പിന്നീട് കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുുപടിയില്‍ തൃപ്തരാകതെ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
മുഖ്യമന്ത്രി തല കുനിച്ചാണ് സഭയില്‍ ഇരിക്കുന്നതെന്നും ജാള്യത മറക്കാന്‍ മുഖ്യമന്ത്രി വിഷയം മാറ്റാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പറഞ്ഞു. സ്ത്രീയുടെ കൈയ്യില്‍ കയറി പിടിച്ചത് നല്ല രീതിയില്‍ തീര്‍ക്കുന്നത് എങ്ങനെയാണെന്നും ഇങ്ങനെയാണെങ്കില്‍ പീഡനക്കേസുകള്‍ തീര്‍ക്കാന്‍ അദാലത്ത് വിളിക്കണമെന്നും പരിഹസിച്ചു.
അപമാനിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതി ഒതുക്കാന്‍ ശ്രമിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് ശരിയല്ല. പരാതികളില്‍ മന്ത്രിമാര്‍ ഇടപെടുന്നു, ഇതാണൊ സ്ത്രീ പക്ഷം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ് അല്ലാതെ ഇരകള്‍ക്കൊപ്പമല്ല. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കുള്ള ലൈസന്‍സാകും മുഖ്യമന്ത്രിയുടെ മറുപടി. വാകൗട്ട് പ്രഖ്യാപിച്ച് കൊണ്ട്് സതീശന്‍ പറഞ്ഞു.
















