മരട്: വള്ളം മറിഞ്ഞ് അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് നാട് കണ്ണീരോടെ വിട നല്കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു പോസ്റ്റ്മോര്‍ട്ടം. നെട്ടൂര്‍ മൗലാന റോഡില്‍ പെരിങ്ങാട്ട് പറമ്പില്‍ ബീന മന്‍സിലില്‍ നവാസ്-ഷാമില ദമ്പതികളുടെ മക്കളായ ആഷ്ന (22), ആദില്‍ (18) എന്നിവരുടെ മൃതദേഹം നെട്ടൂരിലുള്ള വസതിയില്‍ കൊണ്ടുവന്നു.
കുട്ടികളുടെ മാതാപിതാക്കളുടെയും, ബന്ധുമിത്രാദികളുടെയും വാവിട്ടുള്ള കരച്ചില് അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ കണ്ണ് നിറച്ചു. കുട്ടികളുടെ ചേതനയറ്റ ശരീരം കണ്ട് അമ്മ ഷാമില ബോധരഹിതയായി വീണു. ഉടനെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വീടിന് തൊട്ടടുത്ത് വെച്ച് വൈദ്യുതി പോസ്റ്റില്‍ വാഹനം ഇടിച്ച് പോസ്റ്റ് ഒടിയുകയും ചെയ്തു. തുടര്‍ന്ന് രണ്ട് മൃതദേഹങ്ങളും നെട്ടൂര്‍ മഹല്ല് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു.
ഉച്ചയോടെ മൃതദേഹങ്ങള്‍ എത്തുമെന്നറിഞ്ഞ് ജനപ്രതിനിധികളടക്കം വന്‍ ജനാവലി മണിക്കൂറുകളോളം കാത്തുനിന്നു. എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, മരട് നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പില്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നെട്ടൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് ജുമാ മസ്ജിദില്‍ ഇരുവരുടെയും സംസ്കരിച്ചു.
കോന്തുരുത്തി പോള്‍-ഹണി ദമ്പതികളുടെ മകന് എബിന് പോളി (20)ന്റെ സംസ്കാരം വൈകിട്ട് 3.30ന് തേവര സെന്റ് ജൂഡ് പള്ളിയില്‍ നടത്തി. വീട്ടിലെത്തിച്ച ശേഷം നേരെ പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നു. മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്ന എബിനെ കാണാനും നിരവധിപേരാണ് കാത്തിരുന്നത്. സഹോദരന്: അമല്‍.
തിങ്കളാഴ്ച നെട്ടൂര്‍-കോന്തുരുത്തി കായലില്‍ സുഹൃത്തുക്കളുമായി ജന്മദിന കേക്ക് കൊടുക്കുന്നതിനായി വള്ളത്തില്‍ പോകുമ്പോഴായിരുന്നു അപകടം. സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മുങ്ങിമരിച്ചത്. സംഭവം നാടിനെ നടുക്കിയ ദുരന്തമായി മാറി. മൂന്ന് പേരുടെയും സംസ്കാരത്തിന് കൂടെ പഠിച്ച വിദ്യാര്‍ഥികളും പഠിപ്പിച്ച അധ്യാപകരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: