എസ്.ബി. പണിക്കര്‍
ഔദുംബരത്തിന് മശകത്തിനുതോന്നുമതിന്
മീതേ കദാപി സുഖമില്ലെന്നു തല്പരിച്ചു
ചേതോവിമോഹിനി മയക്കായ്ക മായതവ
ദേഹോഹമെന്നിവയില്‍ നാരായണായ നമഃ
നമ്മുടെ നാട്ടിലെ അത്തിമരമാണ് ഉദുംബുരം. കുലകുലയായി തടിയില്‍ ഉരുണ്ട കായ്കള്‍ ധാരാളമുണ്ടാകും. ഉള്ളുപൊള്ളയാണ്. വളരെ ചെറിയ വിത്തുകള്‍ കാണും. ഭക്ഷ്യയോഗ്യമായി കണക്കാക്കുന്നില്ല. ‘അത്തിപ്പഴത്തോളം അകനിന്ദയുണ്ടെങ്കില് അദ്ദിക്കിലെങ്ങും വിളങ്ങാ ഗുരുത്വം’ എന്നൊരു ചൊല്ലുണ്ട്. അതായത് പുറമേ ഭംഗിയുണ്ട്, അകം മോശം. ഇത്തരം ഉള്ളു മലിനമായ മനുഷ്യരെ അത്തിപ്പഴത്തോട് ഉപമിക്കാറുണ്ട്. കാഴ്ചയില്‍ അവര്‍ പരമയോഗ്യന്മാരാണെന്നു തോന്നും. എന്നാല്‍ ആര്‍ക്കും ഒരു ഉപകാരവും ചെയ്യുകയുമില്ല. എന്നു മാത്രമല്ല, സമൂഹത്തിന് ദോഷകരമായതു മാത്രമേ ചെയ്യൂ. ഞാന്‍ ആഢ്യനാണ് അന്പതേക്കര് പുരയിടമുണ്ട്, പത്തുപറ വിതയ്ക്കാനുണ്ട്, രാവിലെ മൂന്നാനയെ കണികണ്ടാണ് ഉണരുന്നത് എന്നെല്ലാം അഹങ്കരിക്കും. കുന്തിച്ചു കുന്തിച്ചു നടക്കും. ആളുകള്‍ ഉള്ളുകൊണ്ട് പരിഹസിക്കുന്നത് അവര്‍ അറിയുന്നുണ്ടാവില്ല.
അത്തിക്കായ്ക്കുള്ളില് ജീവിക്കുന്ന കീടത്തിന് അവിടം സ്വര്‍ഗമായി തോന്നും. ചളിയില്‍ കിടക്കുന്ന പന്നിക്ക് അവിടം പഥ്യം. മറ്റൊരിടത്തും ഇത്രയും സുഖം കിട്ടില്ലെന്നാണ് അതിന്റെ വിചാരം. മനുഷ്യനും ഇത്തരം മായയില്‍ കിടന്ന് ഉഴലുകയാണ്. ശരീരമാണ് യഥാര്‍ഥ വ്യക്തിയെന്ന് മനുഷ്യര്‍ കരുതുന്നു.
നമ്മുടെ ദേഹത്തില്‍ വസിക്കുന്ന ദേഹി അഥവാ ഈശ്വരചൈതന്യമാണ് ശരിയായ ‘ഞാന്‍’. ദേഹിക്കു വസിക്കാനുള്ള താത്ക്കാലികമായൊരു ഇടം മാത്രമാണ് ശരീരം. നശിച്ചു പോകുന്നത് എന്നാണ് ശരീരത്തിന്റെ അര്‍ഥം. ഹരിനാമകീര്‍ത്തനം എഴുതിയ എഴുതിയ തുഞ്ചത്തെഴുത്തച്ഛന്റെ കൃതിയാണ് അധ്യാത്മരാമായണം. ഇതിലെ അയോധ്യാകാണ്ഡത്തിലും ഈ ആശയം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. രാമാഭിഷേകം മുടങ്ങിയെന്നും രാമനെ കാനനവാസത്തിന് അയയ്ക്കുന്നു എന്നുമുളള വാര്‍ത്തകേട്ട് ലക്ഷ്മണന് ക്രുദ്ധനാകുന്നു. ജ്യേഷ്ഠന് എതിരു നില്ക്കുന്ന എല്ലാവരേയും വധിക്കുമെന്ന് രോഷം കൊള്ളുന്നു. ‘അന്തകന്‍ വീട്ടിലയച്ചൊരഭിഷേകമൊരന്തരം കൂടാതെ സാധിച്ചു കൊള്ളുവന്‍’ എന്നു പ്രഖ്യാപിക്കുന്നു.
ഈയവസരത്തില്‍ ശ്രീരാമന് അനുജനെ സമാധാനിപ്പിക്കുകയും ശാന്തനാക്കുകയും ചെയ്യുന്ന സന്ദര്‍ഭം ഏറെ പ്രസിദ്ധമാണ്.
ഭോഗങ്ങള്‍ മിന്നല്‍ വേഗത്തില്‍ നശിക്കും. അതുപോലെ മനുഷ്യായുസ്സും നഷ്ടമാകും. ചുട്ടുപഴുത്തിരിക്കുന്ന ലോഹത്തില്‍ ഒരു തുള്ളി ജലം വീണാലുള്ള അവസ്ഥ ആലോചിച്ചു നോക്കുക. കാലമാകുന്ന സര്‍പ്പത്താല്‍ എല്ലാം വിഴുങ്ങപ്പെട്ടിരിക്കുന്നു. (‘കാലോ ജഗദ് ഭക്ഷക’ എന്നു ശങ്കരാചാര്യര്‍). പാമ്പിന്റെ വായിലിരിക്കുന്ന തവള അടുത്തെത്തിയ തന്റെ നാശത്തെക്കുറിച്ചു ചിന്തിക്കാതെ ഭക്ഷണത്തിനായി തിരയുകയാണ്. വഴി
പോക്കര് വഴിയമ്പലത്തില്‍ ഏതാനും നിമിഷം തങ്ങും. ചിലപ്പോള്‍ പരസ്പരം പരിചയപ്പെടും. ഇത്തിരി കഴിയുമ്പോള്‍ പിരിഞ്ഞു പോകും. യൗവനവും സമ്പത്തും കളത്രസുഖവും ആയുസ്സും എല്ലാം താത്ക്കാലികം. ചിന്തിച്ചു നോക്കിയാല്‍ ജീവിതം വെറുമൊരു സ്വപ്നം. മായാ സമുദ്രത്തില്‍ മുങ്ങിക്കിടക്കുന്നതു മൂലം നാം ഇവയൊന്നും ശ്രദ്ധിക്കുന്നതേയില്ല. ജരാനരകള്‍ വരും. അപ്പോഴും മനുഷ്യന്റെ അഹങ്കാരത്തിന് തെല്ലും കുറവു വരുന്നില്ല. മായയുടെ സ്വാധീനം തന്നെ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: