ന്യൂദല്‍ഹി: കോവിഡ് പ്രതിരോധ-ആശ്വാസപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ രാജ്യത്തുടനീളമുള്ള ഒരു ലക്ഷം ആരോഗ്യസന്നദ്ധപ്രവര്ത്തകര്ക്ക് അവശ്യമെഡിക്കല്‍ സേവനം നല്‍കുന്നതെങ്ങിനെയെന്ന് പരിശീലിപ്പിക്കുമെന്ന് ബിജെപി. ഇതിന്റെ ഭാഗമായി മെഡിക്കല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റ് അവശ്യ മെഡിക്കല്‍ സേവനങ്ങള്‍ നിര്വ്വഹിക്കേണ്ടതെങ്ങിനെയെന്നും പഠിപ്പിക്കും.
ഞായറാഴ്ച രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ വിളിച്ചുചേര്‍ത്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും പാര്‍ട്ടിയുടെ വിവിധ പോഷക സംഘടനകളുടെ പ്രസിഡന്റുമാരുടെയും യോഗത്തിന്റെ സമാപന ദിവസമാണ് പുതിയ തീരുമാനമുണ്ടായത്. ഈ യോഗത്തില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും വിലയിരുത്തി. ബംഗാളിലെ തെരഞ്ഞെടുപ്പാനന്തര രാഷ്ട്രീയ അക്രമങ്ങളും യോഗം ചര്‍ച്ച ചെയ്തു. നഡ്ഡയുടെ വീട്ടില്‍ വെച്ചായിരുന്നു ഈ യോഗം. യോഗത്തില്‍ ബിജെപിയുടെ എട്ട് ജനറല്‍ സെക്രട്ടറിമാരും ബിജെപി ജനറല്‍ സെക്രട്ടറി (ഓര്ഗനൈസേഷന്) ബി.എല്‍. സന്തോഷും ബിജെപിയുടെ യുവ, കിസാന്‍, മഹിളാ, ഒബിസി, എസ് സി, എസ് ടി, ന്യൂനപക്ഷ മോര്‍ച്ചകള്‍ എന്നീ പോഷകസംഘടനകളുടെ പ്രസിഡന്റുമാരും പങ്കെടുത്തു. യോഗത്തിന് ശേഷം ജെ.പി. നഡ്ഡ, സന്തോഷ്, എട്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹവുമായി യോഗകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
രണ്ടാംതരംഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ആശ്വാസപ്രവര്ത്തനങ്ങളെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. പിന്നീടാണ് പാര്‍ട്ടി ഒരു ലക്ഷം ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരെ അവശ്യമെഡിക്കല്‍ സേവനങ്ങള്‍ നല്കാന് പ്രാപ്തമാക്കുമെന്ന തീരുമാനിച്ചത്. മെഡിക്കല്‍ ഉപകരണങ്ങളെപ്പറ്റിയുള്ള സാങ്കേതിക പരിജ്ഞാനവും വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികള്‍ക്കിടയില്‍ കേന്ദ്രത്തിന്റെ “വന്ദര്‍ യോജന പദ്ധതി” പരമാവധി എത്തിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും പാര്‍ട്ടിയുടെ പട്ടികവര്‍ഗ്ഗ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ കര്‍ഷക മോര്‍ച്ച രാജ്യത്തുടനീളമുള്ള ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകളില്‍ (എഫ്പിഒകള്‍)കര്‍ഷകര്‍ക്കുള്ള പരിശീലനവും നല്‍കും. ഇന്ത്യയെ പോഷകാഹാരക്കുറവിന്റെ പിടിയില്‍ നിന്നും എന്നെന്നേക്കുമായി മോചിപ്പിക്കാന്‍ ഉതകുന്ന പോഷണ്‍ അഭിയാന് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വനിതാ വിഭാഗം പ്രവര്‍ത്തിക്കുമെന്നും യാദവ് പറഞ്ഞു.
നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍, പാര്‍ട്ടി ബംഗാളില്‍ ശക്തിപ്രാപിച്ചതായി യോഗം വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ നാല് സീറ്റുകള്‍ നേടി. അസമിലും തുടര്‍ഭരണമെന്ന അസാധ്യമായ വിജയം കൈവരിച്ചു.
ബംഗാളിലെ തെരഞ്ഞെടുപ്പാനന്തര അക്രമത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നിരന്തരം രാഷ്ട്രീയ അതിക്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി ബംഗാളിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് “സേവ ഹി സംഘടന്” എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചതായി മറ്റൊരു ജനറല്‍ സെക്രട്ടറിയായ അരുണ്‍ സിംഗ് പറഞ്ഞു. കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി പാര്‍ട്ടി 1.1 ലക്ഷം ഗ്രാമങ്ങളിലും 60,000 നഗരകേന്ദ്രങ്ങളിലും ആശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തി. നാല് ലക്ഷം പ്രായമുള്ളവര്‍ക്കും അത്യാവശ്യക്കാര്‍ക്കും മരുന്നുകള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
1.26 കോടി മാസ്കുകളും 31 ലക്ഷം ഭക്ഷണപ്പൊതികളും 19 ലക്ഷം റേഷന്‍ കിറ്റുകളും വിതരണം ചെയ്തതായും അരുണ്‍ സിംഗ് വിശദമാക്കി. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. പകരം കോവിഡ് ആശ്വാസപ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം നടത്തി ഈ ഏഴാം വാര്‍ഷികം സ്മരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: