തിരുവനന്തപുരം: ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നിന്റെ ക്ഷാമം പരിഹരിച്ച് കേന്ദ്രം. രോഗത്തിന് പ്രതിവിധിയായ ലൈപോസോമൽ ആംഫൊടെറിസിൻ ബിയുടെ 240 വയളുകള്‍ ആണ് കേരളത്തിന് നല്‍കിയത്.
മരുന്ന് ആശുപത്രികളിലേക്ക് കെഎംഎസ് സി വഴി വിതരണം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. കൂടുതൽ മരുന്നുകൾ എത്തിയതോടെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായതായി ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ കൂടുന്നത് ആശങ്ക കൂട്ടുകയാണ്. സംസ്ഥാനത്ത് ഇതുവരെ 49 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇതുവരെ കേരളത്തില്‍ 9 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ഒട്ടാകെ ആംഫോടെറിസിന്‍ ബിയുടെ 29,250 വയളുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അധികമായി അയച്ചതായി കേന്ദ്ര കെമിക്കല്‍സ് ആന്‍റ് ഫെര്‍ടിലൈസേഴ്‌സ് മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. ഓരോ സംസ്ഥാനങ്ങളിലും ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണമനുസരിച്ചാണ് മരുന്ന് നല്‍കിയിരിക്കുന്നത്.
രാജ്യത്താകെ 11,717 രോഗികള്‍ ബ്ലാക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയിലുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
















