ലാല്‍ ബഹദൂര്‍ വലിയ ധനികനായിരുന്നു. അവിശ്വസനീയമാംവിധം ധനമുണ്ടായിരുന്നു അയാള്‍ക്ക്. വലിയ ഈശ്വരവിശ്വാസിയായിരുന്നു അയാള്‍. മറ്റു ഈശ്വരവിശ്വാസികള്‍ക്കു ഉപകാരപ്രദമാകാനായി അദ്ദേഹം ഒരു ക്ഷേത്രം പണിതു. അദ്ദേഹം ഒരു മനുഷ്യസ്‌നേഹിയുമായിരുന്നു. ദാനധര്‍മ്മങ്ങള്‍ക്കും സാധുജനസംരക്ഷണത്തിനുമായി അദ്ദേഹം ധാരാളം പണം ചിലവഴിച്ചു.
ആ ഗ്രാമത്തില്‍തന്നെ മറ്റൊരു ധനികന്‍ താമസിച്ചിരുന്നു. സേത്ജി എന്നാണയാളെ വിളിച്ചിരുന്നത്. ലാല്‍ബഹുദൂറിനെ പ്രശസ്തികൊണ്ട് പിന്നിലാക്കണമെന്ന ഉദ്ദേശ്യത്തോടെ അയാളും അവിടെ ഒരു ക്ഷേത്രം പണിതു. ദാനധര്‍മ്മങ്ങളും ചെയ്യാന്‍ തുടങ്ങി. അയാള്‍ ഒരു സ്വാര്‍ത്ഥിയായിരുന്നു. അയാള്‍ ചെയ്യുന്നതെല്ലാം കാപട്യം നിറഞ്ഞതും വെറും പ്രദര്‍ശനവുമായിരുന്നു. സ്വാഭാവികമായി ഈ രണ്ടു ധനികരും തമ്മില്‍ വിദ്വേഷം വളര്‍ന്നു.
കുറെ ദിവസം കഴിഞ്ഞു. ലാല്‍ബഹദൂറിനു ധനം ധാരാളമുണ്ടെങ്കിലും മനശ്ശാന്തി ലഭിച്ചില്ല. മനശ്ശാന്തിക്കും ഒരു അഭയത്തിനും വേണ്ടി, ലാല്‍ ബഹാദൂര്‍ അനശ്വരമായ ആത്മജ്ഞാനം നേടാന്‍ കൊതിച്ചു. ഒരു ഗുരുവിന്റെ ഉപദേശം കിട്ടാനായി അയാള്‍ അസ്വസ്ഥനായി. കൃത്യം ആ സമയത്തുതന്നെ ആ ഗ്രാമത്തില്‍ ആത്മജ്ഞാനിയായ ഒരു ഗുരു വന്നു ചേര്‍ന്നു. ലാല്‍ബഹദൂര്‍ ഗുരുവിനെ സമീപിച്ചു. വിനയത്തോടെ അദ്ദേഹത്തിന്റെ പാദത്തില്‍ വീണു നമസ്‌കരിച്ചു. അദ്ദേഹത്തോട് ഉപദേശം നല്‍കാന്‍ അപേക്ഷിച്ചു. ഗുരു പരുഷമായി പറഞ്ഞു, ”നിങ്ങള്‍ ഉപദേശം സ്വീകരിക്കുന്നതിനു യോഗ്യനല്ല.” അയാളുടെ അപേക്ഷ ഗുരു തിരസ്‌കരിച്ചു.
ലാല്‍ബഹാദൂര്‍ കാര്യങ്ങള്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിവുള്ളവനായിരുന്നു. അയാള്‍ വീട്ടില്‍ ചെന്നിരുന്ന് ചിന്തയില്‍ മുഴുകി. ഗുരു കരുണാവാരിധിയാണ്. ഒന്നുമില്ലാതെ അദ്ദേഹം ഇങ്ങിനെ ഒരു അഭിപ്രായം പ്രകടിപ്പിക്കില്ല. എനിക്ക് എന്തെങ്കിലും തെറ്റുണ്ടാകും. അയാള്‍ ആലോചിച്ചപ്പോള്‍ തന്റെ എതിരാളിയായ സേത്ജിയോട് അയാള്‍ക്കുള്ള വിദ്വേഷമായിരിക്കും തന്റെ തെറ്റെന്ന നിഗമനത്തില്‍ അയാള്‍ എത്തി. പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ അയാളുടെ കവിളിലൂടെ ഒഴുകി. തെറ്റു മനസ്സിലാക്കിത്തന്ന ഈശ്വരനോടു നന്ദി പറഞ്ഞു.
തന്റെ തെറ്റിനു പ്രായശ്ചിത്തം ചെയ്യാന്‍ അയാള്‍ ആഗ്രഹിച്ചു. അയാള്‍ ഒരു ഭിക്ഷക്കാരന്റെ വേഷത്തില്‍ സേത്ജിയുടെ വീട്ടിലേക്കു ചെന്ന് ഭിക്ഷ യാചിച്ചു. സേത്ജിയുടെ ഭൃത്യന്മാര്‍ ഈ വിവരം സേത്ജിയെ അറിയിച്ചു. അയാള്‍ക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. തന്റെ വീട്ടുമുറ്റത്ത് കോടീശ്വരനായ ലാല്‍ ബഹാദൂര്‍ ഭിക്ഷയാചിച്ചുകൊണ്ടു നില്‍ക്കുന്നു. ”സാര്‍ എന്താണിത്? കോടീശ്വരനായ അങ്ങ് എന്നോടു ഭിക്ഷയാചിക്കുകയോ?”ലാല്‍ ബഹദൂര്‍ പറഞ്ഞു, ”അതേ സുഹൃത്തേ, ഞാന്‍ ഭിക്ഷയാചിക്കുകയാണ്. പക്ഷേ എനിക്കു വേണ്ടത് ധനമല്ല. അങ്ങയുടെ സ്‌നേഹമാണ്. പ്രേമഭിക്ഷയാണ്.”അവര്‍ രണ്ടുപേരും പഴയ വിദ്വേഷമെല്ലാം മറന്ന് പരസ്പരം ആലിംഗനത്തിലമര്‍ന്നു.
ലാല്‍ ബഹദൂറിനു തന്റെ ഹൃദയഭാരം ഇറക്കിവെച്ചതുപോലെ തോന്നി. ആശ്വാസത്തോടെ അയാള്‍ തിരിഞ്ഞുനടന്നു. വീടിന്റെ പടിക്കലെത്തിയപ്പോള്‍ അവിടെ അഭിവന്ദ്യനും തേജസ്വിയുമായ ഗുരു നില്‍ക്കുന്നു. കാരുണ്യത്തോടെ ഗുരു പറഞ്ഞു, ”മകനേ ഇപ്പോള്‍ നീ ഉപദേശം സ്വീകരിക്കാന്‍ യോഗ്യനായിരിക്കുന്നു.”
ഈ കഥയുടെ സന്ദേശമെന്നോണം അമ്മ പറഞ്ഞു. ഗുരുകൃപയില്ലാതെ ആത്മജ്ഞാനം നേടാനാവില്ല. ഗുരുഭക്തിയും, പരമമായ വിനയവും, ഗുരുവിനോടുള്ള ശരണാഗതിയും ഉണ്ടെങ്കിലേ ഗുരുകൃപ ലഭിക്കുകയുള്ളു. അഹങ്കാരത്തിന്റെ ഒരു കണികപോലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഗുരുവിന്റെ കൃപക്കു പാത്രമാവുകയില്ല.
വിവ: കെ.എന്‍.കെ.നമ്പൂതിരി
















