പറവൂര്‍: രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ വെന്റിലേറ്റര്‍ സൗകര്യത്തിന്റെ അപര്യാപ്തത ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് താലൂക്ക് ആശുപത്രിയിലെത്തിയ യുവാവിന് എറണാകുളം, തൃശൂര്‍ ജില്ലയിലെ ഒട്ടേറെ ആശുപത്രികളില്‍ അന്വേഷിച്ചിട്ടും വെന്റിലേറ്റര്‍ ലഭിച്ചില്ല. ഒടുവില്‍ ഇരിങ്ങാലക്കുടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ നല്കി ജീവന് നിലനിര്‍ത്തുകയാണ്.
അതീവ ഗുരുതരാവസ്ഥയിലാണ് ഇയാള്‍ കഴിയുന്നത്. കൈതാരത്ത് താമസിക്കുന്ന പള്ളുരുത്തി സ്വദേശിയായ ഈ യുവാവിന്റെ അച്ഛന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധയുണ്ടാതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നശേഷമാണ് ഇയാള്‍ക്ക് ശ്വാസതടസവും മറ്റുബുദ്ധിമുട്ടുകളുമുണ്ടായത്.
നഗരത്തിലെയും ആലുവ, എറണാകുളം, കൊടുങ്ങല്ലൂര്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ ആശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും വെന്റിലേറ്റര്‍ ലഭ്യമായില്ല. ഒരു സ്വകാര്യ ആശുപത്രിയില്‍ മൂന്ന് വെന്റിലേറ്റര്‍ ഉണ്ടെന്ന് അറിയിച്ചെങ്കിലും ആളെ അഡ്മിറ്റ് ചെയ്യുമ്പോള്‍ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അല്പം കഴിഞ്ഞു വിളിച്ചപ്പോള്‍ മൂന്നിലും വേറെ ആളുകള്‍ എത്തിയെന്ന് അറിയിച്ചു. ഒടുവിലാണ് ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: