എസ്.ബി. പണിക്കര്‍
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിം അകുര്‍വ്വത സഞ്ജയ
ഭഗവദ്ഗീത ആരംഭിക്കുന്നത് ധൃതരാഷ്ട്രരുടെ ഒരു ചോദ്യത്തോടെയാണ.് അന്ധധൃതരാഷ്ട്രര്ക്ക് മന്ത്രിയായ സഞ്ജയന് യുദ്ധ വിശേഷങ്ങള്‍ വിവരിച്ചു കൊടുക്കുന്നു. ധര്മ്മക്ഷേത്രം ആകുന്ന കുരുക്ഷേത്ര യുദ്ധം ചെയ്യാന്‍ തയ്യാറായി വന്നിരിക്കുന്ന എന്റെ ആളുകളും
പാണ്ഡവരും എന്തു ചെയ്തു?
ജനിക്കുമ്പോള്‍ ഓരോ വ്യക്തിയും ഓരോ സുവിശേഷമാണ്. വളര്‍ന്നുവരുമ്പോള്‍ അങ്ങനെയാകണമെന്നില്ല. ധൃതരാഷ്ട്രരുടെ മനസ്സിലെ ദൈ്വത ഭാവംതന്നെയാണ് വാക്കുകളായി പുറത്തുവരുന്നത്. യുദ്ധം ആദ്യം തുടങ്ങുന്നത് മനുഷ്യമനസ്സിലാണല്ലോ. എന്റേതെന്നും നിന്റേതെന്നുമുള്ള ചിന്ത വരുന്നിടത്ത് ഐക്യമില്ലായ്മയും സമാധാനമില്ലായ്മയും തുടങ്ങുന്നു.
സൂചി കൊണ്ട് കുത്തിയാല്‍ കിട്ടാവുന്നിടത്തോളം മണ്ണുപോലും ഞാന്‍ പാണ്ഡവര്‍ക്ക് കൊടുക്കുകയില്ലെന്ന് ദുര്യോധനന്റെ സ്വാര്‍ത്ഥതയുടെ പര്‍വതം പൊട്ടിത്തെറിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഹൃദയാലുക്കള്‍ ഞെട്ടിക്കാണണം. ലോകത്തിലെ ഏറ്റവും വലിയ അശ്ലീല പദമാണ് ‘ഞാന്‍’ എന്ന പദമെന്ന് കാവാലം നാരായണ പണിക്കര്‍ കുറിക്കുന്നു. അച്ഛനമ്മമാര്‍ക്ക് രണ്ടു പെണ്‍കുട്ടികള്‍. പത്തും എട്ടും വയസ്സ.് ഇരുവരും എന്തിനോ വഴക്കുണ്ടാക്കി. തര്‍ക്കം മൂത്തപ്പോള്‍ മൂത്തവള്‍ പറയുന്നു; ‘നീയുള്ളതുകൊണ്ട് പകുതി നിനക്ക് തരണം. അല്ലെങ്കില്‍ മുഴുവനും എനിക്ക് കിട്ടിയേനെ’. ഇത് സ്വാര്‍ത്ഥതയുടെ ഒരു കൊച്ചു മുഖം.
സ്വാര്‍ത്ഥത അവരറിയാതെ മുതിര്‍ന്നവര്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നുണ്ട്. മനുഷ്യനില്‍ ജന്മനാ കുറച്ച് സ്വാര്‍ത്ഥതയും സൂഖേച്ഛയുമുണ്ട്. കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ സ്വാര്‍ത്ഥത കുറഞ്ഞിരിക്കും. അവര്‍ക്ക് പരസ്പരം വിട്ടുവീഴ്ച ചെയ്തേ മതിയാകൂ. ‘എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം നമുക്കില്ലൊരു ലോകം’ എന്നത് എല്ലാ കാലത്തെയും പ്രശ്നമായി നിലനില്ക്കുന്നു. എല്ലാവര്ക്കും മതിലുകള്‍ പണിയാനാണ് താല്പര്യം. പാലങ്ങള്‍ പണിയാന്‍ ആര്‍ക്കും താല്പര്യമില്ല എന്ന് ഒരു ചിന്തകന്‍. പാലങ്ങള്‍ പരസ്പര ബന്ധത്തിന്റെയും മതിലുകള്‍ സ്വാര്‍ത്ഥതയുടെയും പ്രതീകങ്ങളാണ്. ബര്‍ലിന്‍ മതില് പൊളിച്ചു കളഞ്ഞപ്പോള്‍ സുമനസ്സുകള്‍ എത്ര സന്തോഷിച്ചു!
ഭാരതീയ ഗുരുക്കന്മാര് സ്വാര്‍ത്ഥതയെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്ന് മാത്രമല്ല ഈ ലോകത്തിലെ എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിച്ചു. ഉപദേശിച്ചു. വിശാലമനസ്കരെ സംബന്ധിച്ച് ഈ ഭൂമി തന്നെയാണ് കുടുംബം. ശ്രീശങ്കരന് പറഞ്ഞിട്ടുണ്ട്; ഇവിടെ പ്രപഞ്ചം മനുഷ്യനുവേണ്ടി ആയിരുന്നില്ല. കടല്‍ തിരമാലയുടേതല്ല. രണ്ടെന്നുള്ള ചിന്തയാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണം.
യുദ്ധം വേണ്ടെന്ന് ധൃതരാഷ്ട്രര്‍ പറയുമായിരുന്നു. എന്നാല്‍ മനസ്സില്‍ സ്വാര്‍ത്ഥത ചുരമാന്തി നിന്നു. പാണ്ഡവര്‍ക്ക് തലചായ്ക്കാന്‍ ഇത്തിരി ഇടം കൊടുക്ക് എന്ന് മകനോട് തറപ്പിച്ചു പറഞ്ഞതായി തെളിവില്ല. വക്രബുദ്ധിയുമായിരുന്നല്ലോ ഈ അന്ധന്. ഭീമനാണെന്ന് കരുതി ഇരുമ്പു പ്രതിമയെ ആലിംഗനം ചെയ്തു തകര്‍ത്ത ‘ സാധുപ്രകൃതന്‍’. ഭീമന് ചത്തെന്നു കരുതി കള്ളക്കരച്ചിലും.
എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലി ക്ഷേത്രവും മക്കളേ എന്നു പറയുന്ന ഋജു ബുദ്ധികള്‍ ഇവിടെ എത്രയുണ്ട്. എന്റെ, എന്റെ, എന്റെയെന്നല്ലാതെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: